കണ്ണൂര്‍:- തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആനന്ദ് അംബാനി. വ്യാഴാഴ്ച രാത്രി എട്ടോടെ ക്ഷേത്രത്തിൽ എത്തിയ വന്‍താര സ്ഥാപകനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകനുമായ ആനന്ദ് അംബാനി പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതു.
രാജരാജേശ്വര ക്ഷേത്രത്തിന് മൂന്ന് കോടി രൂപ സംഭാവനയും നല്‍കി. നവീകരണ പ്രവര്‍ത്തികള്‍ക്കായി പത്തുകോടി രൂപയും ആനന്ദ് അംബാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. മാങ്ങാട് കെഎപി ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയ ആനന്ദ് കാര്‍ മാര്‍ഗമാണ് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയത്. ഏകദേശം അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കേരളത്തിലെത്തിയ ആനന്ദ് അംബാനി വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ട വികസനത്തിന് സഹായവും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.പുന്നത്തൂര്‍ ആനക്കോട്ടയുടെ വികസനത്തിന് രൂപരേഖ തയ്യാറാക്കി നല്‍കിയാല്‍ ദേവസ്വത്തിന് സഹായം നല്‍കാമെന്നാണ് വാഗ്ദാനം. മൂന്ന് കോടിയുടെ ചെക്കും കൈമാറി
