കേരള നിയമസഭയ്ക്ക് കരീം ചേലേരി മുതൽക്കൂട്ടാകും: സമദാനി

 


അഴീക്കോട്: -ഭാവികേരളത്തിൻ്റെ ഗതി നിർണ്ണയിക്കുന്ന, ഒരു സമൂഹത്തെയാകെ മാറ്റിപ്പണിയുന്ന  തെരഞ്ഞെടുപ്പാണ് മുന്നിൽ എന്നും കടുന്നുപോയത് തകർച്ചയുടെ പത്തു വർഷങ്ങളാണ്  എന്ന ബോധ്യത്തോടെ വേണം സമ്മതിദാനാവകാശം വിനിയോഗിക്കാൻ എന്നും എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ. കരീം ചേലേരി ജനവിധിതേടുന്ന അഴീക്കോട് മണ്ഡലത്തിലെ പ്രകടനപത്രിക മുൻനിർത്തി വിദ്യാർത്ഥികളും യുവജനങ്ങളുമായി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. അർത്ഥതലങ്ങൾ ഏറെയുള്ള വിചിന്തനങ്ങളാണ് ഈ സംവാദത്തിലൂടെ ഉയർന്നുവന്നത്.  സ്ഥാനാർത്ഥിയെ മുൻനിർത്തി യുവതലമുറയെ കേൾക്കുന്നു എന്ന സവിശേഷത ഇതിനുണ്ട്. രാഷ്ട്രീയത്തിൽ പ്രൊഫഷണലിസം വേണമെന്ന ചേലേരിയുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അഴീക്കോടിൻ്റെ മണ്ണ് തിരിച്ചുപിടിക്കാൻ യു.ഡി.എഫ് സജ്ജമായിക്കഴിഞ്ഞു. 

പത്താംക്ലാസ്സിൽ 95 ശതമാനം മാർക്ക് നേടിയാലും പ്ലസ് വൺ സീറ്റിന് രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങേണ്ട അവസ്ഥയാണിവിടെ. പശ്ചിമേഷ്യയിൽ സംഘർഷമുണ്ടായപ്പോഴേക്കും കേരളത്തിലെ ചായക്കടകൾ പൂട്ടി, രാഷ്ട്രതാൽപര്യങ്ങൾ മുൻനിർത്തി നയതന്ത്രങ്ങളാവിഷ്കരിക്കാൻ കഴിവുള്ള ഭരണാധികാരികളില്ല എന്നതിൻ്റെ ദുരിതമാണിത്. ഹോർമൂസ് വഴിയല്ലാതെ എണ്ണവാങ്ങാൻ സാധിക്കുന്ന രാജ്യമായിട്ടും നമ്മുടെ പരമാധികാരം അമേരിക്കൻ താൽപര്യങ്ങൾക്കു മന്നിൽ അടിയറവെച്ച കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പരാജയപ്പെട്ടു. ചായക്കടപൂട്ടി എന്നാൽ അന്നം മുടങ്ങുന്നു എന്നതിൻ്റെ വരാനിരിക്കുന്ന വലിയ അപായസൂചകമായി തിരിച്ചറിയണമെന്നും സമദാനി ഓർമ്മിപ്പിച്ചു. ഭരണവിരുദ്ധവികാരം ഇത്രശക്തമായി കണ്ട ഒരു തെരഞ്ഞെടുപ്പ് എൻ്റെ അനുഭവത്തിലില്ല. മക്കളാൽ കൊലചെയ്യപ്പെട്ട അമ്മമാരുടെ കണക്കെടുത്താൽ നാം ഞെട്ടും; വിഷാദരോഗികളുടെ സംസ്ഥാനമായി കേരളം മാറി. തൊഴിലില്ലെങ്കിലും മയക്കുമരുന്നിനു ക്ഷാമമില്ല കേരളത്തിൽ. പരുക്കൻ രാഷ്ട്രീയഭാവങ്ങൾ ജനത്തിന് മടുത്തിരിക്കുന്നു, പുതിയ കാലത്ത് അനുകമ്പയായിരിക്കണം ജനപ്രതിനിധികളുടെ മഹിമ. സഹജീവികളുടെ വേദനകളിൽ അലിഞ്ഞുചേരുന്ന വ്യക്തിത്വമാണ് കരീം ചേലേരിയുടേത്. തലോടുന്ന രാഷ്ട്രീയത്തിൻ്റെ സൌമ്യപ്രതീകമാണ് ചേലേരി. കേരള അസംബ്ലിക്ക് ചേലേരി മുതൽക്കൂട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അബ്ദുറഹമാൻ കല്ലായി, കെ. പ്രമോദ്, കെ.ടി. സഹദുല്ല, കെ.കെ. ഷിനാജ്,  ഹഷ്കർ കണ്ണാടിപ്പറമ്പ്, അഡ്വ. യൂനുസ് പടന്നോട്ട്, റസൽ ചാലാട് എന്നിവർ പങ്കെടുത്തു. ഷദ മഹമൂദ് ആംഗർ ചെയ്ത സംവാദത്തിൽ ആഗ്നേയ പ്രമോദ്, ഷദ, ഷാനിബ, ആദി, സിനാൻ, ഷമീമ എന്നിവർ പങ്കെടുത്തു.

Previous Post Next Post