പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിൻറെ സ്മരണയിലാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഓർമ്മപ്പെടുത്തലാണ് ഈസ്റ്റർ. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കൽ.
മനുഷ്യരാശിയുടെ പാപങ്ങൾ ഏറ്റെടുത്ത് കുരിശിൽ ജീവൻ വെടിഞ്ഞ യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈസ്റ്ററിലേക്ക് നയിക്കുന്ന നോമ്പ്, മരുഭൂമിയിലെ യേശുവിന്റെ നാൽപതു ദിവസത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്. പ്രാർത്ഥനാനിർഭരമായ ആ ദിനങ്ങളിലൂടെയാണ് വിശ്വാസികളുടെ വിശുദ്ധിയിലേക്കുള്ള പ്രയാണം.
ഒത്തുചേരലിന്റെയും സാഹോദ്യത്തിന്റെയും വിരുന്നു കൂടിയാണ് ഈസ്റ്റർ. അതിരുകളില്ലാത്ത സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റെയും ദയയുടേയും ലോകത്തേക്ക് മനുഷ്യമനസ്സിന്റെ ഒരു ഉയിർത്തെഴുന്നേൽപ് കൂടിയായി മാറുമ്പോഴാണ് ഈസ്റ്റർ അതിന്റെ യഥാർത്ഥസ്വത്വം കണ്ടെത്തുന്നത്.
