വൈശാഖോത്സവത്തെ വരവേൽക്കാൻ കൊട്ടിയൂർ ഒരുങ്ങുന്നു ; പാർക്കിങ്‌ സൗകര്യം വിപുലമാക്കും


കൊട്ടിയൂർ :- മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടത്തുന്ന ദൈവത്തെകാണൽ ചടങ്ങോടെ കൊട്ടിയൂർ ഉത്സവകാലത്തിന്റെ ആചാരപരമായ മുന്നൊരുക്കങ്ങൾ തുടങ്ങും. മേയ് 2 നാണ് ഇത്തവണ പ്രക്കൂഴം. മേയ് 29 നു നെയ്യാട്ടം. മെയ്‌ 30നു  ഭണ്ഡാരം എഴുന്നള്ളത്തോടെ വൈശാഖോത്സവം ആരംഭിക്കും. കഴിഞ്ഞവർഷം ഭക്തജനതിരക്കിൽ വലഞ്ഞതിനാൽ ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സർക്കാർ തലത്തിലും പഞ്ചായത്ത് തലത്തിലും മലബാർ ദേവസ്വം ബോർഡും കൊട്ടിയൂർ ദേവസ്വവും ചേർന്നു ആലോചനാ യോഗങ്ങളും ചർച്ചകളും സംഘടിപ്പിച്ചിരുന്നു. 

പാർക്കിങ് സൗകര്യം ഒരുക്കുന്നതാണു കൊട്ടിയൂർ ദേവസ്വം നേരിടുന്ന മറ്റൊരു പ്രധാനവെല്ലുവിളി. പൂർണമായി ഫലപ്രാപ്തിയിലെത്തിയില്ലെങ്കിലും കൂടുതൽ പാർക്കിങ് മേഖലകൾ കണ്ടെത്താനും ഉള്ളവ നവീകരിച്ചു കൂടുതൽ സൗകര്യപ്രദമാക്കാനും സാധിച്ചിട്ടുണ്ട്. മന്ദംചേരിയിലെ ഉരുളിക്കുളത്തെ പാർക്കിങ് ഏരിയ പൂർണമായി ക്രമീകരിച്ചു വരികയാണ്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിനു സമീപം രണ്ടുവർഷം മുൻപു നിർമിച്ച പാർക്കിങ് ഏരിയയും നിരപ്പാക്കുന്നുണ്ട്. സ്വകാര്യവ്യക്തികളുടെ കൈവശ ഭൂമിയിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 13.5 ഏക്കർ ഭൂമി പാർക്കിങ്ങിനായി ഈ വിധം ലഭ്യമാക്കിയിട്ടുണ്ട്. ബസ് 300 രൂപ, ട്രാവലർ 200, കാർ 100, ഓട്ടോറിക്ഷ 50, ബൈക്ക് 25 രൂപ എന്ന നിരക്കിലാണ് ഫീസ് ഈടാക്കുക. 

കൂടുതൽ ശുചിമുറികളും ഒരുക്കുന്നുണ്ട്. മന്ദംചേരിയിൽ 50 ശുചിമുറികളാണ് ഉണ്ടാകുക. നടുക്കുനിയിൽ പുതിയതായി 20, അക്കരെ കൊട്ടിയൂരിലെ പുതിയ പാർക്കിങ് ഏരിയയിൽ 40 ശുചിമുറികളും ഒരുക്കുന്നുണ്ട്. കൂടാതെ ഇക്കരെ കൊട്ടിയൂരിൽ കഴിഞ്ഞവർഷം നിർമിച്ച ബ്ലോക്കും പ്രവർത്തിക്കും. മന്ദംചേരിയിലുണ്ടായിരുന്ന പാലത്തിന്റെ കോൺക്രീറ്റ് തൂണുകൾക്കു മലവെള്ളപ്പാച്ചിലിൽ ഇളക്കം സംഭവിച്ചതോടെ ഈ വഴി അക്കരയിലേക്കുള്ള പ്രവേശനം കഴിഞ്ഞവർഷം പ്രതിസന്ധിയിലായിരുന്നു. അതിനാൽ ഇത്തവണ പുതിയപാലം നിർമാണം നടന്നുവരികയാണ്. സ്റ്റീൽ പാലമാണ് ഇത്തവണ നിർമിക്കുന്നത്. 5 മീറ്റർ വീതിയിൽ 60 മീറ്റർ നീളമുള്ള പാലമാണ് നിർമിക്കുന്നത്. 2 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.

Previous Post Next Post