തിരുവനന്തപുരം :- നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ കടുത്ത തോൽവിക്ക് പിന്നാലെ അതിവേഗം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. വി ശിവൻകുട്ടി, വി റോയ്, എ എ റഹീം എന്നിവർ പിണറായി വിജയനെ സ്വീകരിക്കാനെത്തി. എകെജി സെന്ററിലെ വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉപയോഗിക്കുന്ന വാഹനമാണ് എത്തിയത്. അകമ്പടി വാഹനം ഒഴിവാക്കി, പൈലറ്റ് വാഹനത്തിന്റെ മാത്രം അകമ്പടിയൊടെയായിരുന്നു പിണറായി വിജയന്റെ യാത്ര.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നേരെ ക്ലിഫ് ഹൗസിലേക്കാണ് പിണറായി പോകുന്നത്. പിണറായിക്കൊപ്പം കുടുംബവുമുണ്ടായിരുന്നു. മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ഒരു ചിരിമാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നാളെത്തെ സെക്രട്ടറിയേറ്റിന് ശേഷം പിണറായി വിജയൻ കണ്ണൂരിൽ മടങ്ങിപോകും. പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. തലസ്ഥാനത്തെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് മുഖ്യമന്ത്രി രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
