തിരുവനന്തപുരം :- കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണനെ ആനയിച്ച് സ്പീക്കർ കസേരയിലിരുത്തി. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്.
അൻപത് വർഷത്തിലധികം നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിന്റെയും മൂന്നര പതിറ്റാണ്ടിന്റെ പാർലമെന്ററി അനുഭവങ്ങളുടെയും പാരമ്പര്യത്തോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭസ്പീക്കറാകുന്നത്. നിലപാടുകളിലെ കാർക്കശ്യവും ഇടപെടലിലെ ലാളിത്യവുമാണ് മുൻ അഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂരിനെ വ്യത്യസ്തനാക്കുന്നത്. ജനകീയനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇത്തവണ കോട്ടയത്ത് നിന്ന് ജയിച്ചത് എതിർ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടുകളെക്കാൾ കൂടിയ ഭൂരിപക്ഷത്തിലാണ്.