ദില്ലി :- നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ നിർണ്ണായകവിവരങ്ങൾ പുറത്ത്. കെമിസ്ട്രി ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ എൻ ടി എ സി ബി ഐക്ക് കൈമാറി. കെമിസ്ട്രി പരീക്ഷയിലെ എല്ലാ ചോദ്യങ്ങളും മാതൃക ചോദ്യപേപ്പറിന് സമാനമാണെന്നും സി ബി ഐ കണ്ടെത്തി. നീറ്റ് പരീക്ഷ ചോർച്ചയുടെ അന്വേഷണത്തെ സംബന്ധിച്ച് കൂടൂതൽ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ കള്ളൻ കപ്പിലിൽ എന്നാണ് വ്യക്തമാകുന്നത്. ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം ദേശീയ പരീക്ഷ ഏജൻസിയിൽ നിന്ന് തന്നെയാണെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. കൂടാതെ നീറ്റിലെ രസതന്ത്ര പരീക്ഷയിലെ മുഴുവൻ ചോദ്യങ്ങളും ചോർന്ന മാതൃക ചോദ്യപേപ്പറിന് സമാനമായിരുന്നുവെന്നും സി ബി ഐ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് രസതന്ത്ര ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരിഭാഷകരും ഉൾപ്പെടെ 28 പേരുടെ വിവരങ്ങൾ എൻ ടി എ സി ബി ഐക്ക് കൈമാറിയത്.
എൻ ടി എ വിവരങ്ങൾ കൈമാറിയ 28 പേരെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്ന് സി ബി ഐ വ്യക്തമാക്കി. പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി നേരത്തെ സി ബി ഐ രേഖപ്പെടുത്തിയിരുന്നു. മൊബൈൽ ഫോണുകളും ലാപ്ടോപുകളും പരിശോധിച്ചു. നിർണായക രേഖകൾ പിടിച്ചെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. ഇതിനിടെ മഹാരാഷ്ട്രയിലെ നാഗ്‌പൂരിലും ചാന്ദ്രപൂരിലും സി ബി ഐ പരിശോധന നടത്തി. പണം നൽകി ചോദ്യപേപ്പർ സംഘടിപ്പിച്ചുവെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളുടെ വീടുകളിലാണ് പരിശോധന നടന്നത്. ചിലരെ കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന. ഇതിനിടെ പുനപരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വീണ്ടും ചോർച്ചയുണ്ടാകാതെയിരിക്കാനള്ള നടപടികൾ ചർച്ചയായി. ചോദ്യപേപ്പറുകൾ കൊണ്ടു പോകുന്നതിന് പ്രത്യേക സുരക്ഷയ്ക്ക് നിർദ്ദേശം നൽകി.
