കണ്ണൂർ :- ദേശീയ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പോളിയോ തുള്ളിമരുന്ന് വിതരണം ജൂൺ 28 ന് നടക്കും. 5 വയസ്സിന് താഴെയുള്ള 1,41,810 കുട്ടികൾക്കാണ് ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിടുന്നതെന്ന് ജില്ലാ ടാസ്ക്ഫോഴ്സ് യോഗം അറിയിച്ചു. ഇതിൽ 3166 പേർ അതിഥിത്തൊഴിലാളികളുടെ കുട്ടികളാണ്. രണ്ട് തുള്ളി വീതമാണ് ഓരോ കുട്ടിക്കും നൽകുക. മരുന്ന് എത്തിക്കഴിഞ്ഞു. 28 ന് നിശ്ചിത ബൂത്തുകളിൽ നിന്നാണു തുള്ളിമരുന്ന് വിതരണം.
28, 29, 30 തീയതികളിൽ റെയിൽവേ സ്‌റ്റേഷൻ, ബസ്സ്‌റ്റാൻഡ്, മാർക്കറ്റ്, മറ്റു പ്രധാന പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ സജ്‌ജീകരിച്ച 49 ട്രാൻസിറ്റ് ബൂത്തുകൾ മുഖേന നൽകും. ഈ മൂന്നു ദിവസങ്ങളിലും 198 മൊബൈൽ ടീമുകൾ മുഖേനയും ജില്ലയിലുടനീളം തുള്ളിമരുന്ന് വിതരണം ചെയ്യും. പോളിയോ തുള്ളിമരുന്ന് വിതരണം യജ്‌ഞത്തിൽ 2004ൽ 96.9 ശതമാനമായിരുന്നു ജില്ലാ കൈവരിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 97.5 ശതമാനമായി വർധിച്ചു. തദ്ദേശ, തൊഴിൽ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിച്ച് ഈ മേഖലകളിൽ തുള്ളിമരുന്ന് വിതരണം ത്വരിതപ്പെടുത്തണമെന്ന് ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ ഡപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) കെ.കെ സുബൈർ നിർദേശിച്ചു.
