പത്തനംതിട്ട :- ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കറൻ്റ് പോയി ലിഫ്റ്റ് നിന്നപ്പോൾ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോർട്ട്. ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് അദ്ദേഹം.
വീട് സ്ഥിതി ചെയ്യുന്നത് താഴ്‌ചയിൽ ആയതിനാൽ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായാണ് ലിഫ്റ്റ് സ്ഥാപിച്ചത്. മാത്തുക്കുട്ടി ശാരീരിക പരിമിതിയുള്ള വ്യക്തി ആയതിനാലാണ് ഇത്തരമൊരു ലിഫ്റ്റ് സ്ഥാപിച്ചത്. സാധാരണ കാണുന്ന രീതിയിലുള്ള ലിഫ്റ്റല്ല ഇത്. വീടിന് പുറത്ത് സ്ക്വയർ പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് ലിഫ്റ്റ് നിർമിച്ചിരിക്കുന്നത്. കറന്റ് പോയപ്പോൾ സ്ക്വയർ പൈപ്പുകൾക്കിടയിൽ തല കുടുങ്ങിയാണ് ജീവൻ നഷ്ടമായതെന്നാണ് പ്രാഥമിക വിവരം. കെ എസ് ആർ ടി സി യിൽ നിന്നും വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ വിദേശത്താണ്.
