ദില്ലി :- വരാനിരിക്കുന്ന സെൻസസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തു. പൗരന്മാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനായി ആകെ 40 ചോദ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സെൻസസിൽ പൗരന്മാരുടെ ജാതി വിവരങ്ങൾ കൂടി ശേഖരിക്കുന്നത്. എന്യൂമറേറ്റർമാർ ചോദ്യാവലിയുടെ കൂടെ ജാതി പട്ടിക കൊണ്ടുപോകില്ല. മറിച്ച് പൗരന്മാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ജാതി രേഖപ്പെടുത്തുക. രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ് കുമാർ നാരായൺ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ച സെന്ററിനെ കുറിച്ചും ചോദ്യമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്സ് ആണ് ജാതി വിവരങ്ങൾ സെൻസസിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്. 1948-ലെ സെൻസസ് ആക്‌ട് അനുസരിച്ച് വിജ്ഞാപനം ചെയ്‌ത ചോദ്യാവലിയിൽ വ്യക്തിഗതവും സാമൂഹികവുമായ വിവരങ്ങളാണ് ചോദിക്കുന്നത്. പേര്, വയസ്സ്, വൈവാഹിക നില, വിവാഹ സമയം, ദേശീയത, മതം, മാതാപിതാക്കളുടെ വിവരങ്ങൾ, ഭിന്നശേഷി, മാതൃഭാഷയും മറ്റ് ഭാഷകളും, സാക്ഷരത, ഡിജിറ്റൽ സാക്ഷരത തുടങ്ങി നിരവധി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഇത്തവണത്തെ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസം, പ്രവാസം എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങളും ശേഖരിക്കും.
വിദ്യാഭ്യാസ യോഗ്യത, പഠിച്ച മേഖല, ജോലി സംബന്ധിച്ച വിവരങ്ങൾ, തൊഴിലില്ലായ്മ, ജോലി സ്ഥലത്തേക്കുള്ള യാത്രാരീതി എന്നിവ ചോദ്യാവലിയിലുണ്ട്. നിലവിൽ വിവാഹിതരായവരും വിധവകളും വിവാഹബന്ധം വേർപെടുത്തിയവരുമായ സ്ത്രീകളോട് കുട്ടികളുടെ എണ്ണം, കഴിഞ്ഞ ഒരു വർഷത്തിനിടെ ജനിച്ച കുട്ടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയും. കോവിഡ് വാക്‌സിനേഷൻ കേന്ദ്രം, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, മൊബൈൽ നമ്പർ, ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ എന്ന വിവരങ്ങളും ശേഖരിക്കും.
മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ സെപ്റ്റംബർ 1 മുതൽ സെൻസസ് ആരംഭിക്കും. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സെപ്റ്റംബർ 1 മുതൽ 30 വരെയായിരിക്കും വിവരശേഖരണം നടക്കുക. ഇതിന് തൊട്ടുമുമ്പ് ഓഗസ്റ്റ് 17 മുതൽ 31 വരെ പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനായി നൽകാനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അടുത്ത വർഷമായിരിക്കും ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുക. സെൻസസിന്റെ ആദ്യ ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസും ഏപ്രിൽ 16 ന് ആരംഭിച്ചിരുന്നു. ഇത് സെപ്റ്റംബർ 30 വരെ തുടരും. ഈ ഘട്ടത്തിൽ വീടുകൾ സന്ദർശിക്കുന്ന ഉദ്യോഗസ്ഥർ അടിസ്ഥാന സൗകര്യങ്ങളും ഗൃഹനാഥന്റെ വിവരങ്ങളും ഉൾപ്പെടെ 33 ചോദ്യങ്ങളാണ് ചോദിക്കുന്നത്.
