ദില്ലി :- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 4 ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഉസ്ബെക്കിസ്ഥാനും കിർഗിസ് റിപ്പബ്ലിക്കുമാണ് മോദി സന്ദർശിക്കുന്നത്. ഉസ്ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന മോദി കിർഗിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയായ എസ്‌സിഒയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
ഉസ്ബെക്കിസ്ഥാനിലെയും കിർഗിസ് റിപ്പബ്ലിക്കിലെയും സന്ദർശനത്തിനായി ഇന്ന് ഒമ്പത് മണിക്കാവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെടുക. ഉസ്ബെക് പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയാകും. മോദിയുടെ നാലാമത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണിത്. 31, 1 തീയതികളിൽ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ മോദി പങ്കെടുക്കും.
പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കും. എസ്.സി.ഒ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്ത്യ-റഷ്യ തന്ത്രപ്രധാന ബന്ധം, പ്രതിരോധം, ഊർജ്ജ സഹകരണം എന്നിവ ചർച്ചയാകുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
പശ്ചിമേഷ്യൻ സംഘർഷവും ഉച്ചകോടി വിലയിരുത്തും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഉച്ചകോടിക്കെത്തുന്നു. കിർഗിസ്ഥാനിൽ നടക്കുന്ന 6-ാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും മോദി പങ്കെടുക്കും. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
