കണ്ണൂർ :- കണ്ണൂരിൽ വയോധികനെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയെ വിശാഖപട്ടണത്ത് നിന്നും കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ 25 ന് തിരുവനന്തപുരം സ്വദേശി ചന്ദ്രൻ കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ആലപ്പുഴ മുഹമ്മ സ്വദേശി റോബിനാണ് അറസ്റ്റിലായത്.
കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻപിലെ ഷോപ്പിങ് കോംപ്ലക്സിന് സമീപത്തുവെച്ച് മദ്യ ലഹരിയിലുണ്ടായ തർക്കത്തെ തുടർന്നാണ് ചന്ദ്രൻ മർദ്ദനമേറ്റ് മരിച്ചത്. ഇതിന് ശേഷം കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തുവെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു. ആലപ്പുഴ മുഹമ്മയിൽ റോബിൻ്റെ പിതാവ സാജൻബാബുവിൻ്റെ ഫോൺ കോളുകൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വിശാഖപട്ടണത്തുണ്ടെന്ന് വ്യക്തമായത്.
വിശാഖപട്ടണത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡിൽ നിന്നാണ് പ്രതിയെ പൊലിസ് ഏറെ നേരത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയപ്പോൾ റോബിൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് സാഹസികമായി ബലപ്രയോഗത്തിലുടെ കീഴടക്കുകയായിരുന്നു.
തുടർന്ന് ഇയാളെ കണ്ണൂർ ടൗൺ പൊലിസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ എസിപി എം.പി ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
