കണ്ണൂർ :- തില്ലങ്കേരിയിലെ 20 വയസ്സുകാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. തില്ലങ്കേരിയിലെ ലീനയുടേയും ജഷികുമാറിന്റേ്റേയും മൂത്ത മകളായ കീർത്തന കഴിഞ്ഞ ഏപ്രിൽ 30-നാണ് ജീവനൊടുക്കിയത്. മംഗളൂരുവിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിയായിരുന്നു കീർത്തന. അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ആഭ്യന്തര വകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും കേസ് പൂർണമായി ക്രൈംബ്രാഞ്ചിന് കൈമാറണമോ എന്ന് തീരുമാനിക്കുക.
മട്ടന്നൂർ സ്കൂളിലെ സഹപാഠിയായിരുന്ന ആദിദേവുമായി കീർത്തന പ്രണയത്തിലായിരുന്നുവെന്നും ആദിദേവ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതിനെ തുടർന്നുള്ള നിരാശയാണ് കീർത്തനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചു. ഇതിന് തെളിവായി കൂട്ടുകാരിക്ക് കീർത്തന അയച്ച വാട്സ്ആപ്പ് സന്ദേശവും കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേസ് അന്വേഷിക്കുന്ന പേരാവൂർ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നെങ്കിലും, ഇയാൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി. ആദിദേവ് കണ്ണൂരിലെ ഒരു പൊലീസുകാരൻ്റെ മകനാണ്. ഈ സ്വാധീനം മൂലമാണ് കീർത്തന മരിച്ച് മൂന്ന് മാസമായിട്ടും പ്രതിയെ കൃത്യമായി ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പൊലീസ് തയ്യാറാകാത്തതെന്നാണ് കുടുംബത്തിൻ്റെ പ്രധാന ആരോപണം.തുടർന്നാണ് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം ലഭിക്കുകയും, പൊലീസുകാർ വീട്ടുകാരുടേയും പ്രതിയായ ആദിദേവിന്റെയും മൊഴിയെടുക്കുകയും ചെയ്തു.
