ബുക്കറസ്റ്റ് :- യൂറോയില്‍ വീണ്ടുമൊരു ത്രില്ലര്‍. ഇത്തവണ ഫ്രാന്‍സ്- സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടമാണ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടും കഴിഞ്ഞ് റഫറി അവസാന വിസിലൂതുമ്പോള്‍ സ്വിസ് പട ഫ്രാന്‍സിന് മേല്‍ അട്ടിമറി ജയം നേടിയിരുന്ന. നിശ്ചിത സമയവും അധിക സമയും കഴിഞ്ഞപ്പോള്‍ ഇരുവരും മൂന്ന് ഗോല്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. പിന്നാലെയാണ് യൂറോയിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ടിന് കളമൊരുങ്ങിയത്. ഷൂട്ടൗട്ടില്‍ അഞ്ച് കിക്കുകളും സ്വിസ് താരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ ഫ്രാന്‍സിന്റെ അവസാന കിക്കെടുത്ത കിലിയന്‍ എംബാപ്പെയ്ക്ക് പിഴച്ചു. താരത്തിന്റെ കിക്ക് സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമ്മര്‍ രക്ഷപ്പെടുത്തി. ക്വാര്‍ട്ടറില്‍ സ്‌പെയ്‌നാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളി.
ഗവ്രനോവിച്ച്, ഫാബിയന്‍ ഷാര്‍, മാ്‌നുവല്‍ അകഞി, റൂബന്‍ വര്‍ഗാസ്, അദ്മിര്‍ മെഹ്‌മദി എന്നിവരാണ് സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്തത്. ഫ്രാന്‍സിനായി എംബാപ്പെയ്ക്ക് പുറമെ പോള്‍ പോഗ്ബ, ഒളിവര്‍ ജിറൂദ്, മാര്‍കസ് തുറാം, പ്രസ്‌നല്‍ കിംപെംബെ എന്നിവരാണ് കിക്കെടുത്തത്.
സ്പെയിൻ, ക്രയേഷ്യ മത്സരത്തിലും ലക്ഷണമൊത്ത ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കോപന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്ന്‍ ജയിച്ചുവെന്ന് ഉറപ്പിച്ചിരിക്കെയാണ് ഏഴ് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടി ക്രൊയേഷ്യ മത്സരം അധിക സമയത്തേക്ക് നീട്ടിയത്. നിശ്ചിത സമയത്ത് 3-3 ആയിരുന്നു ഗോള്‍നില. അധികസമയത്ത് രണ്ട് ഗോള്‍ കൂടി നേടി സ്‌പെയ്ന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പാബ്ലോ സറാബിയ, സെസാര്‍ അസ്പ്ലിക്വേറ്റ, ഫെറാന്‍ ടോറസ്, അല്‍വാരോ മൊറാട്ട, മിഖേല്‍ ഒയാര്‍സബാല്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. മിസ്ലാവ് ഓര്‍സിച്ച്, മാരിയ പാസാലിച്ച് എന്നിവര്‍ ക്രൊയേഷ്യക്ക് വേണ്ടി വലകുലുക്കി. ഒരു ഗോള്‍ സെല്‍ഫായിരുന്നു.