തിരുവനന്തപുരം :- കൊവിഡ് രണ്ടാംതരംഗത്തിനിടെ സംസ്ഥാനത്ത് വീണ്ടുമൊരു അധ്യയന വർഷം. പുതിയ അധ്യയന വർഷം ഇന്ന് രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കോട്ടൻഹിൽ സ്കൂലിലാണ് സംസ്ഥാനതല ഉദ്ഘാടനം . പരിപാടികൾ വിക്ടേഴ്സ് ചാനൽ വഴി ലൈവായി സംപ്രേഷണം ചെയ്യും.
മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ് മഞ്ജുവാര്യർ, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവർ ചാനലിലൂടെ ആശംസകൾ അർപ്പിക്കും. 11 മണി മുതൽ വിവിധ മേഖലയിലെ പ്രമുഖരുടെ സംവാദം ഉണ്ടാകും. ആദ്യ ദിനം അംഗനവാടി കുട്ടികൾക്ക് മാത്രമാണ് ക്ലാസ് ഉണ്ടാവുക. രണ്ടാം തിയ്യതി മുതൽ നാല് വരെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ട്രയൽ ക്ലാസ് ആകും.
പുതിയ അധ്യയന വർഷം പ്രതീക്ഷകൾ
ഡിജിറ്റലിൽ നിന്ന് പൂർണ ഓൺലൈനാകുന്നതോടെ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ. ഒരു വർഷത്തെ അനുഭവ പരിചയം കാര്യങ്ങൾ എളുപ്പമാക്കും. പുതിയ മാറ്റങ്ങൾ പഠനത്തിൽ അധ്യാപകരുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കും. ഡിജിറ്റൽ സൗകര്യങ്ങളുടെ കുറവ് മുൻവർഷത്തേക്കാൾ കുറയുമെന്നാണ് പ്രതീക്ഷ. വാക്സിനേഷൻ ഫലപ്രദമായാൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാമെന്ന പ്രതീക്ഷയും ഉണ്ട്.
പുതിയ അധ്യയന വർഷം വെല്ലുവിളികൾ
ഒരു വർഷത്തെ അനുഭവത്തിൽ നിന്ന് കാതലായ മാറ്റങ്ങൾ സാധ്യമായില്ല. കുട്ടികളിൽ താൽപര്യവും ഡിജിറ്റൽ ക്ലാസുകളുടെ ഫലപ്രാപ്തിയും കുറയുന്നു. ഇനിയും തീരാതെ ഡിജിറ്റൽ സൗകര്യങ്ങളുടെ കുറവ് തിരിച്ചടിയാണ്. അടിസ്ഥാന സൗൗകര്യങ്ങളിലെ കുറവ് കണക്കുകളേക്കാൾ വലുതാണ്. അധ്യാപകരുടെ കുറവും സ്കൂളുകളിൽ നിന്ന് ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ തടസ്സമാണ്.