കൊളച്ചേരി :- റോഡിൻ്റെ നവീകരണ പ്രവൃത്തികളിൽ പറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കാതെ അണ്ടല്ലൂർ കാവ് - പറശ്ശിനിക്കടവ് റോഡിൻ്റെ ഉദ്ഘാടനം നാളെ നടക്കുന്നു.
കേന്ദ്ര ഗവൺമെൻറിൻ്റെ സെൻ്ററൽ റോഡ് ഫണ്ട് (CR F) പദ്ദതിയിൽ നവീകരിക്കുന്ന ചിറക്കുനി-പാറപ്രം - പറശ്ശിനിക്കടവ് റോഡിൻ്റെ ( അണ്ടല്ലൂർ കാവ് - പറശ്ശിനിക്കടവ് റോഡിൻ്റെ ) ഉദ്ഘാടനമാണ് നാളെ ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കാനിരിക്കുന്നത്.
24 കോടിയുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കോൺക്രീറ്റ് പാർശ ഭിത്തി, ഫുട്പാത്തോടെയുള്ള കോൺക്രീറ്റ് ഡ്രെയിനേജ്, കോൺക്രീറ്റ് ഷോൾഡറിംങ് ,രാത്രിയിൽ തെളിഞ്ഞു കാണുന്ന റോഡ് സ്റ്റഡുകൾ, ക്രാഷ് ബാരിക്കേഡുകൾ, ഡയരക്ഷൻ ബാരിയറുകൾ തുടങ്ങി നിരവധി പ്രവൃത്തികൾ റോഡിൽ ചെയ്തു തീർക്കാനുണ്ട്. ഇവയൊന്നും പൂർത്തിയാക്കാതെ മെക്കാഡം താറിംങ് മാത്രം നടത്തി റോഡിനു നടുവിലായി വര വരയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഈ റോഡിൽ പള്ളിപ്പറമ്പ് മുക്കിലെ കനാൽ പാലത്തിന് കൈവരിയില്ലാത്തത് മൂലം സ്കൂട്ടർ യാത്രികൻ വീണ് മരണപ്പെട്ട സംഭവവും ഉണ്ടായിരുന്നു. അതിനു ശേഷമാണ് അപകടം പിടിച്ച ഈ കനാൽ പാലത്തിൻ്റെ കൈവരിയുടെ നിർമ്മാണം ആരംഭിച്ചത്.
ഈ റോഡിൽ ഇത് പോലെ അപകടം പതിയിരിക്കുന്ന കനാൽ പാലങ്ങൾ നിരവധിയായുണ്ട്. അത് പോലെ തന്നെ ഫുട്പാത്തോടെയുള്ള കോൺക്രീറ്റ് ഡ്രൈനേജ് എന്നത് ഒരിടത്തും നിർമ്മിച്ചിട്ടില്ല. അപകടകരമായ ഡ്രയിനേജ് നിർമ്മാണം വൻ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്. യാത്രക്കാർ ബസ്സ് ഇറങ്ങുന്ന ബസ്സ് സ്റ്റോപ്പിൽ പോലും ഡ്രൈനേജിന് ഫുട്പാത്ത് ഇല്ലാത്ത അവസ്ഥയാണ്.
ധർമ്മടം, കണ്ണൂർ ,തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 28. 50 കിലോമീറ്റർ നീളം വരുന്ന റോഡിൽ 24 കോടിയുടെ നവീകരണ പ്രവൃത്തിയാണ് CRF പദ്ധതിയിൽ ഉൾപ്പെടുത്തി നടന്നു വരുന്നത്. കുദ്രോളി ബിൽഡേഴ്സ് & ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് പ്രവൃത്തികൾ നടത്തുന്നത്.
നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാതെയുള്ള ഉദ്ഘാടനത്തിനെതിരെ വ്യാപകമായ ജന രോഷമാണ് ഉയരുന്നത്.