പത്തനംതിട്ട :- മണ്ഡലപൂജകൾക്കായി ശബരിമല ക്ഷേത്രനട വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും.
തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി താക്കോൽ ഏറ്റുവാങ്ങി അവിടത്തെ നടയും തുറക്കും. പിന്നീട്, ശബരിമല മേൽശാന്തി ശ്രീകോവിലിൽനിന്നുള്ള ദീപവുമായി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിക്കും.
വൈകീട്ട് നാലിന് വീണ്ടും തുറന്നശേഷം രാത്രി 11-ന് അടയ്ക്കും. മണ്ഡലപൂജ ഡിസംബർ 27-ന് നടക്കും. പൂജകൾ പൂർത്തിയാക്കി അന്ന് രാത്രി 11-ന് ഹരിവരാസനം പാടി നട അടയ്ക്കും. പിന്നീട് മകരവിളക്ക് തീർഥാടനത്തിന് ഡിസംബർ 30-നാണ് നട തുറക്കുക. മകരവിളക്ക് 2024 ജനുവരി 15-നാണ്.