ഓട്ടോയിൽ നിന്ന് കുട്ടിയെ സ്ത്രീ ഒക്കത്തിരുത്തി മൈതാനത്ത് എത്തിച്ചു ; ആറു വയസുകാരിയെ ഉപേക്ഷിക്കുന്ന കൂടുതൽ CCTV ദൃശ്യങ്ങൾ ലഭിച്ചു


കൊല്ലം :- കൊല്ലം ഓയൂരിൽ തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഒക്കത്തിരുത്തിയാണ് സ്ത്രീ ഓട്ടോയിൽ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിച്ചത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേസിലെ പൊലീസ് അന്വേഷണത്തിലാണ് നിർണായക ദൃശ്യങ്ങൾ കണ്ടെത്തിയത്. 

അതേസമയം, ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ നാലാം ദിനവും ഒരു തുമ്പും കിട്ടാതെ പൊലീസ് വലയുകയാണ്. 2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് മോട്ടോർ വാഹന വകുപ്പിനോടും കാർ കമ്പനിയോടും തേടിയിട്ടുണ്ട്. റേഞ്ച് ഡിഎജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകൽ നടന്നിട്ട് നാല് ദിവസമായി. ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ദേശീയപാത നിർമാണം നടക്കുന്നതിനാൽ തുടർച്ചയായ ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല. 

അതിനിടെ തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പ് ഇതേ കാർ, ഇതേ റൂട്ടിൽ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. കൊല്ലം പള്ളിക്കൽ മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കിട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31ന് പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്ക് കാർ പോകുന്നതാണ് ദൃശ്യങ്ങളിൽ. സംഭവം നടന്ന പരിസരത്തെ ടവർ ലൊക്കേഷനുകൾക്ക് കീഴിലെ ഫോൺ വിളികൾ പൊലീസ് ഇഴകീറി പരിശോധിക്കുന്നുണ്ട്. കൊല്ലം ഗവ.ആശുപത്രിയിൽ ഉള്ള കുഞ്ഞിനെ വീട്ടിലേക്ക് മാറ്റുന്നതിൽ തീരുമാനമായിട്ടില്ല. കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പൂർണമായും തൃപ്തമാണ്.

Previous Post Next Post