മയ്യിൽ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. പാവന്നൂർമൊട്ട ഹിറാ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ഐ.ടി.എം കോളജിലും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ നിയമലംഘനങ്ങൾ സ്ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിലെ ജൈവ അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടതായും കത്തിക്കുന്നതായും കാന്റീനിലെ മലിനജലം തുറസ്സായ സ്ഥലത്തേക്ക് അലക്ഷ്യമായി ഒഴുക്കിവിടുന്നതായും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി.
കൂടാതെ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അയ്യായിരം രൂപ പിഴ ചുമത്തി. മാണിയൂർ തരിയേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേർസിലെ ജൈവ അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയതിന് ഉടമ അബൂബക്കറിന് അയ്യായിരം രൂപയും പിഴ ചുമത്തി.
പിഴ ഈടാക്കി തുടർനടപടികൾ സ്വീകരിക്കുന്നതിന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്ക്വാഡ് നിർദ്ദേശം നൽകി. എൻഫോഴ്സ്മെന്റ് ടീം ലീഡർ അഷ്‌റഫ് ടീം അംഗങ്ങളായ സിറാജുദ്ദീൻ, നിതിൻ വത്സലൻ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സോണിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.