തലശ്ശേരി :- ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. പറവൂർ രാകേഷ് തന്ത്രിയാണ് എട്ടു ദിവസത്തെ ഉത്സവത്തിനു തുടക്കം കുറിച്ചു കൊടിയേറ്റിയത്. ജഗന്നാഥന്റെ ഉത്സവം കൊടിയേറിയതു വിളംബരം ചെയ്തു കരിമരുന്ന് പ്രയോഗവും നടന്നു.
രാത്രി 8.30നു ക്ഷേത്രത്തിനകത്തെ ശാരദാ മണ്ഡപത്തിൽ മേൽശാന്തി ഉദയൻ, ശാന്തിമാരായ വിനു, ശശി, ലജീഷ് എന്നിവരുടെ കാർമികത്വത്തിൽ ഗുരുപൂജ നടത്തി.
ആചാര്യവരണത്തിനും നമസ്കാര മണ്ഡപത്തിൽ കൊടിപൂജയ്ക്കും ശേഷമാണു തിരുമുറ്റത്തെ കൊടിമരത്തിലേക്കു കൊടിയെത്തിച്ചത്. രാത്രി 11.45നു ഗജവീരന്മാരുടെ അകമ്പടിയോടെ ആലവട്ടവും വെൺചാമരവും വീശി മുത്തുക്കുടകൾ ഉയർത്തി എഴുന്നള്ളത്തും നടത്തി.
ഇന്നു വൈകിട്ട് 5 മണിക്കും രാത്രി 9 മണിക്കും എഴുന്നള്ളത്ത് നടക്കും. വൈകിട്ട് 7 മണിക്ക് സാംസ്കാരിക സമ്മേളനങ്ങളുടെ ഉദ്ഘാടനം എം.കെ രാഘവൻ എം.പി നിർവ്വഹിക്കും."ഗുരുദേവ ദർശനവും സാമൂഹിക സമത്വവും' എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രഭാഷണം നടത്തും. കലക്ടർ അരുൺ കെ.വിജയൻ പങ്കെടുക്കും. തുടർന്ന് കോമഡി ഷോ അരങ്ങേറും.