ബെംഗളൂരു :- ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കെ കുടിക്കാനുള്ള വെള്ളം വാഹനം കഴുകാനും ചെടി നനയ്ക്കാനും മറ്റും ഉപയോഗിച്ച 22 പേരിൽ നിന്നു ബെംഗളൂരു ജല അതോറിറ്റി 1.1 ലക്ഷം രൂപ പിഴ ഈടാക്കി. 5000 രൂപ വീതമാണു പിഴ. കെട്ടിട നിർമാണത്തിനും സ്വിമ്മിങ് പൂളുകളിലും മറ്റും ശുദ്ധജലം ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഹോട്ടലുകളിലും അപ്പാർട്മെന്റിലും ജല ദുരുപയോഗം തടയാൻ ടാപ്പുകളിൽ എയ്റേറ്റർ ഘടിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ നില വിൽ ദിവസേന 50 കോടി ലീറ്റർ ശുദ്ധജലത്തിൻ്റെ കുറവാണുള്ളത്. നഗരത്തിലെ 7000 കുഴൽക്കിണറുകൾ പൂർണമായും വറ്റിവരണ്ടതോടെ മേയ് അവസാനം വരെ പുതിയവ കുഴിക്കാൻ അനുമതിയില്ല.