തിരുവനന്തപുരം :- മാർച്ചിൽ സംസ്‌ഥാനത്തു റേഷൻ വാങ്ങിയവരുടെ എണ്ണത്തിൽ ഒന്നേകാൽ ലക്ഷം പേരുടെ കുറവുണ്ടായി. ഫെബ്രുവരിയിൽ റേഷൻ വാങ്ങിയവർ 78,81,225 ആയിരുന്നെങ്കിൽ മാർച്ചിൽ 77,55,843 ആയി കുറഞ്ഞു.
മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്‌റ്ററിങ്, ഇലക്ട്രോണിക് പോയിന്റ്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ സെർവർ തകരാർ എന്നിവ മൂലം ഒട്ടേറെ ദിവസങ്ങളിൽ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ബിൽ കുടിശികയിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് കരാറുകാരുടെ മെല്ലെപ്പോക്കു സമരം കാരണം പല കടകളിലും സാധനങ്ങൾ എത്താനും വൈകി. ചില കടകളിൽ പൂർണമായി സ്‌റ്റോക്ക് എത്തിയതുമില്ല. മാർച്ച് 30ന് അവസാനിക്കേണ്ട വിതരണം ഏപ്രിൽ 6 വരെ നീട്ടിയിട്ടും റേഷൻ വാങ്ങിയവരുടെ എണ്ണം കുറഞ്ഞത് അമ്പരപ്പിക്കുന്നതാണ്.
അതേസമയം, റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്ന എൻഎഫ്എസ്എ ഗോഡൗണുകളിൽ ഭക്ഷ്യ പൊതുവിതരണ കമ്മിഷണറുടെ ഉൾപ്പെടെ നേതൃത്വത്തിൽ സ്‌റ്റോക്ക് പരിശോധന നടക്കുകയാണ്. ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത 10 റേഷൻ കടകളും പരിശോധിക്കു ന്നുണ്ട്. ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് 5 കിലോ അരിയാണ് ഏപ്രിലിലും ലഭിക്കുക.