അശാസ്ത്രീയമായ മാലിന്യ സംസ്കരണം ; സ്‌കൂളിന് 20,000 രൂപ പിഴ





കണ്ണൂർ :- സ്കൂൾ ക്യാമ്പസിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിനും തരംതിരിക്കാതെ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കണ്ണൂർ ചാല ഗോവിന്ദഗിരിയിലെ ചിന്മയ സ്കൂൾ സമുച്ചയത്തിന് തദ്ദേശസ്വയംഭരണ വകുപ്പിൻറെ ജില്ലാ എൻഫോഴ്സ് സ്ക്വാഡ് പിഴ ചുമത്തി.


 എൻഫോഴ്സ്മെൻ്റ് സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗവും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സ്കൂൾ ക്യാമ്പസിൽ മൂന്ന് സ്ഥലങ്ങളിലായി പതിവായി പ്ലാസ്റ്റിക് കത്തിക്കുന്നത് കണ്ടെത്തിയത്. പരിശോധനയ്ക്ക് ചെന്ന സമയത്ത്, അനുമതിയില്ലാത്തതും അപകടാവസ്ഥയിലുള്ളതുമായ ഇൻസിനറേറ്ററിലും പ്ലാസ്റ്റിക് കത്തിക്കുന്നതായി സ്ക്വാഡ് കണ്ടെത്തി. ക്യാമ്പസിലെ രണ്ട് ഹോസ്റ്റലുകളിൽ നിന്നും ഹരിതകർമ്മ സേനയ്ക്ക് പ്ലാസ്റ്റിക് കൈമാറിയിരുന്നില്ല. ഭക്ഷണശാലയിൽ നിന്നുള്ള ജൈവ അജൈവ മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത് കെട്ടി ഉണ്ടാക്കിയ നിർമ്മിതിയിൽ നിക്ഷേപിക്കുന്നതായും പരിശോധന സംഘം കണ്ടെത്തി. മുൻസിപ്പൽ ആക്ട് അനുസരിച്ച് സ്കൂൾ മാനേജ്മെന്റിന് ഇരുപതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ നഗരസഭാകോർപ്പറേഷന് നിർദ്ദേശം നൽകി.

 പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ് , എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ. ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷരീകുൽ അൻസാർ, നഗരസഭ പബ്ളിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.അനീഷ്, ശ്രുത്രി കെ., ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തി എ.ടി. എന്നിവർ പങ്കെടുത്തു.




Previous Post Next Post