ധീര നവോത്ഥാന നായകൻ, ജാതീയതയെ പിഴുതുമാറ്റിയ സാമൂഹ്യ പരിഷ്കർത്താവ് ; ഇന്ന് അയ്യങ്കാളി ജയന്തി


തിരുവനന്തപുരം :- കേരളത്തിൽ നടമാടിയിരുന്ന ജാതിഭ്രാന്തിനും അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവ് അയ്യങ്കാളിയുടെ 159ാം ജന്മദിനമാണ് ഇന്ന്. 1863 ഓഗസ്റ്റ് 28, ചിങ്ങമാസത്തിലെ അവിട്ടം ദിനത്തിൽ തിരുവനന്തപുരത്ത് വെങ്ങാനൂരിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ അയ്യന്റെയും മാലയുടെയും മകനായി കാളി ജനിച്ചു. 1941 ജൂൺ 18ന് അന്തരിക്കുന്നതുവരെ, അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനായി അദ്ദേഹം കർമ്മനിരതനായിരുന്നു.

ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ് ജാതിഭ്രാന്തിനെതിരെ മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ പരിഷ്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ പേരാണ് അയ്യങ്കാളിയുടേത്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ നിലകൊണ്ട നവോത്ഥാന നായകനായിരുന്നു അദ്ദേഹം. വീണ്ടുമൊരു ഓഗസ്റ്റ് 28 കടന്നുവരുമ്പോൾ അയ്യങ്കാളി ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് കേരളം.

അയ്യങ്കാളി ഉൾപ്പെടുന്ന പുലയ സമുദായം അക്കാലത്ത് എല്ലാതരത്തിലും സമൂഹത്തിൽ ബഹിഷ്കൃതരായിരുന്നു. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. പാടത്ത് പണിയെടുത്തു വരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല, ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല.

സ്വസമുദായത്തിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് 30ാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം രംഗത്തിറങ്ങി. ജന്മികളെ കായികമായി നേരിടാൻ ഒരുകൂട്ടം ചെറുപ്പക്കാർക്ക് പരിശീലനം നൽകിയായിരുന്നു അയ്യങ്കാളിയുടെ പടപുറപ്പാട്. 1898-99 കാലഘട്ടങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജന്മികളുമായി ഏറ്റുമുട്ടി. പലപ്പോഴും ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും സമുദായത്തിനുള്ളിൽ അയ്യങ്കാളി ആരാധ്യപുരുഷനായി മാറി.

അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക പ്രക്ഷോഭങ്ങള്‍

കർഷകസമരം

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്ക് സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു. പണിക്കിറങ്ങാതിരുന്ന തൊഴിലാളികളെ കൃഷിഭൂമി തരിശിട്ട് ജന്മികൾ നേരിട്ടു. ഇതോടെ തൊഴിലാളികൾ ദുരിതക്കയത്തിലായെങ്കിലും സമരത്തിൽനിന്ന് പിന്മാറിയില്ല. ഒടുവിൽ 1905 കാലഘട്ടത്തിൽ അടിയറവ് പറഞ്ഞ ജന്മികൾ കർഷകത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു.

വില്ലുവണ്ടി സമരം

അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക പ്രക്ഷോഭമായിരുന്നു വില്ലുവണ്ടി സമരം. 1870 ജൂലൈ 9ന് പൊതുവഴിയിലൂടെ ചക്രത്തിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗക്കാർക്കും അവകാശങ്ങൾ നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ പ്രമാണിമാർ തയ്യാറായില്ല. ഇതേത്തുടർന്നാണ് ഇരട്ടക്കാളകൾ വലിച്ചിരുന്ന അലങ്കരിച്ച വില്ലുവണ്ടിയിൽ തലപ്പാവണിഞ്ഞ് തിരുവനന്തപുരം വെങ്ങാനൂരിൽ നിന്ന് ബാലരാമപുരം ആറാലുംമൂട് വഴി പുത്തൻകടവ് ചന്തയിലേക്ക് അയ്യങ്കാളി യാത്ര ചെയ്തത്. ഇതാണ് പിൽക്കാലത്ത് കേരള ചരിത്രത്തിലെ വില്ലുവണ്ടി സമരം എന്ന് അറിയപ്പെട്ടത്.

കല്ലുമാല സമരം

അരയ്ക്കുമുകളിൽ മേൽവസ്ത്രം ഉപയോഗിക്കുന്നതിൽനിന്ന് സ്ത്രീകളെ തടഞ്ഞതിനെതിരെയായിരുന്നു അയ്യങ്കാളിയുടെ അടുത്ത പ്രക്ഷോഭം. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള തിട്ടൂരങ്ങളെ തള്ളിക്കളയാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇതോടെ പ്രമാണിമാർ താഴ്ന്നജാതിയിലെ സ്ത്രീകൾക്കെതിരെ തിരിഞ്ഞു. ചെറുത്തു നിന്നവരുടെ മുലകൾ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്. ഇതിനെതിരെ അയ്യങ്കാളിയും സംഘവും ശക്തമായി നിലകൊണ്ടു. ഇതോടെ പലയിടത്തും ഇവർ തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ 1915-ൽ കൊല്ലം പീരങ്കി മൈതാനത്ത് നടന്ന ചരിത്രപ്രസിദ്ധമായ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.

വിദ്യാഭ്യാസ അവകാശ പ്രക്ഷോഭം

അയ്യങ്കാളിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ൽ വെങ്ങാനൂരിൽ തന്റെ കൂട്ടാളികളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിർമിച്ചു. പക്ഷെ സവർണർ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം. 1907 ൽ പുലയക്കുട്ടികൾക്കു പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീർഘനാളത്തെ ഭൂമി തരിശിടൽ സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്.

ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികൾക്ക് സ്വാഭാവികമായി വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളിൽപ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതർ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ചു 1914-ൽ വിദ്യഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ പിൻബലത്തിൽ തെന്നൂർകോണത്ത് പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെയും കൂട്ടി അയ്യങ്കാളിയും സംഘവും നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് ഉയർന്ന ജാതിക്കാർ അതിനോട് പ്രതികരിച്ചത്.

ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാർക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യങ്കാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നൽകികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചൽ സായിപ്പിനെ നേരിൽ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914-ൽ വെങ്ങാനൂർ പുതുവൽവിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ൽ അയ്യങ്കാളിയും കൂട്ടരും കെട്ടിയുയർത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സർക്കാർ പള്ളിക്കൂടമായി മാറിയത്.

നാൽപതു വയസു മുതൽ അയ്യങ്കാളി കാസരോഗബാധിതൻ ആയിരുന്നു. രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. അതിസാരത്തിന്റെ അസ്ക്യത അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. 1941 ജൂൺ 18-ാം തീയതി ബുധനാഴ്ച അദ്ദേഹം അന്തരിച്ചു.



Previous Post Next Post