കണ്ണൂർ :- ട്രോളിങ് നിരോധനം കഴിഞ്ഞു മത്സ്യബന്ധന മേഖല സജീവമായിട്ടും മത്തിക്കു വറുതി തുടരുന്നു. മത്തി മാത്രമല്ല, മറ്റു മീനുകളുടെ ലഭ്യതയിലും കുറവുണ്ട്. ലാൻഡിങ് സെന്ററുകളിൽ നിന്നു പ്രാദേശിക വിപണിയിലെത്തുമ്പോൾ വലുപ്പത്തിന് അനുസരിച്ച് കിലോഗ്രാമിനു 250 മുതൽ 380 രൂപ വരെ പല നിരക്കിലാണു മത്തിയുടെ വില. സാധാരണ ട്രോളിങ് നിരോധനം കഴിയുമ്പോൾ മത്തിയും അയലയും നത്തോലിയുമൊക്കെ കൂട്ടത്തോടെ കിട്ടാറുള്ളതാണ്.
നാടൻ മത്തി കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള മത്തിയും വിപണിയിലുണ്ട്. കാലാവസ്‌ഥാ മാറ്റം കൂടാതെ, മത്സ്യബന്ധനത്തിലെ അനാരോഗ്യ പ്രവണതകളും മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. മത്സ്യബന്ധനയാനങ്ങളുടെ എണ്ണം കൂടി. 300 കിലോഗ്രാം മീൻ ഉൾക്കൊള്ളുന്ന വലകളുടെ സ്ഥാനത്ത് ഇപ്പോൾ 4500 കിലോഗ്രാം വലകൾ വരെ ഉപയോഗത്തിലുണ്ട്. കടലിൽ നിന്നു മീൻപിടിക്കുന്നതു മുതൽ ഉപഭോക്താക്കളിൽ എത്തുന്നതു വരെയുള്ള സപ്ലൈ- മൂല്യ ശൃംഖലകളിലുണ്ടായ മാറ്റങ്ങൾ മൂലം ലാൻഡിങ് സെന്ററിലും പ്രാദേശിക വിപണിയിലും മീൻ എത്താതെയും പോകുന്നുണ്ട്.