പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിൽ പതിവായി അപകടഭീഷണിയുണ്ടാകുന്നു. പാലത്തിലെ കുഴികൾ ഒരാഴ്ച മുൻപാണ് അടച്ചത്. കുഴികളിൽ താറും മെറ്റൽ പൊടിയും ചേർത്ത് നിറച്ചാണ് കുഴി അടച്ചത്. വെയിലിൽ ഉരുകി കുഴിയിൽ നിന്നും താർ ഉരുകിയൊലിച്ച് പാലത്തിൽ അപകടക്കെണിയായിരിക്കുകയാണ്. അടച്ച കുഴികളുടെ അവസ്ഥയെല്ലാം പഴയപടിയായതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടുകയാണ്. വീഴ്ചയിൽ വാഹനങ്ങളുടെ ഭാഗങ്ങൾ മേൽപ്പാലത്തിൽ ചിതറിത്തെറിക്കുന്നതും പതിവുകാഴ്ചയാണ്.
നൂറുകണക്കിന് വാഹനങ്ങൾ പാലത്തിലൂടെ അമിത വേഗത്തിൽ കുതിക്കുമ്പോഴാണ് കുഴിയിൽ വീണ് വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നത്. പാലം തുറന്ന് കൊടുത്ത് ആറ് വർഷം പിന്നിടാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കേ പാലത്തിന്റെ വിവിധ തരത്തിലുള്ള അപാകം വലിയ ആശങ്കയാണുണ്ടാക്കുന്നത്. പാലം തുറന്നുകൊടുക്കുമ്പോൾ സ്ഥാപിച്ച തെരുവുവിളക്കുകൾ പൂർണമായി കണ്ണടച്ചു. രാത്രിയിൽ പാലത്തിലെ കുഴികളും താർ ഇളകിമാറിയതും വാഹനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. ഇതിനുമുകളിൽ കയറി വാഹനങ്ങൾ ഇളകിത്തുള്ളുന്നത് യാത്രക്കാർക്ക് പരിക്കേൽക്കാനിടയാക്കുന്നു.