കൊല്ലം :- കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം പോലും കേൾക്കാതെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂർവമുള്ള കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മനപൂർവമുള്ള നരഹത്യകുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയത്.