പയ്യാമ്പലത്തെ റിസോര്‍ട്ടിന് തീയിട്ട ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


കണ്ണൂര്‍ :- കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഉന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല.. റിസോര്‍ട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മേയര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് സംഭവം. റിസോര്‍ട്ടിൽ 12 വര്‍ഷത്തിലധികമായി കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. 

റിസോര്‍ട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തുനായകളെയും മുറിയിൽ അടച്ചിട്ടശേഷം തീയിടുകയായിരുന്നു.തീ പടരുന്നത് കണ്ട് റിസോര്‍ട്ടിൽ താമസിക്കുന്നവര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.റിസോര്‍ട്ടിന്‍റെ താഴത്തെ നിലയിലെ മുറിയിൽ പൂര്‍ണമായും തീ പടര്‍ന്നു.തീ കൊളുത്തിയശേഷം ഇയാള്‍ ഓടിപ്പോയി സമീപത്തെ പൂട്ടിയിട്ട വീട്ടിലെ കിണറ്റിന് മുകളിൽ തൂങ്ങി മരിക്കുകയായിരുന്നു. വാരം സ്വദേശി വിജിലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. മുറിയിൽ പെട്രോള്‍ ഒഴിച്ചശേഷവും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷവുമാണ് തീ കൊളുത്തിയത്. തീയിടുമ്പോള്‍ കെയര്‍ ടേക്കറായ പ്രേമനും പൊള്ളലേറ്റിരുന്നു. 

Previous Post Next Post