കണ്ണൂർ :- തളാപ്പിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. അഴീക്കോട് ഉപ്പായിച്ചാലിലെ റനീസ് (ബദർ –27), എ.വി അബ്ദുൽ റഹീം (54) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി അഴീക്കോട് ചാൽ സ്വദേശി ധനേഷ് ഗൾഫിലേക്ക് കടന്നതായി പൊലീസ് പറഞ്ഞു.
30ന് പുലർച്ചെ തളാപ്പ് കോട്ടമ്മാർകണ്ടിക്കു സമീപത്തെ ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരകളിൽ സൂക്ഷിച്ച 12 സ്വർണ നാണയങ്ങൾ, 2 പവന്റെ മാല, 88,000 രൂപ എന്നിവയാണ് മോഷ്ടിച്ചത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അറസ്റ്റിലായ അബ്ദുൽ റഹീം കവർച്ച നടന്ന വീട്ടുകാരുടെ ബന്ധുവാണ്. ഇയാളാണ് കവർച്ച നടത്താൻ സഹായം നൽകിയതെന്നും വീട് മോഷ്ടാക്കൾക്ക് കാണിച്ചു കൊടുത്തതെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ നൂറിലേറെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
നവംബറിൽ ആറാംകോട്ടത്തും സ്വർണാഭരണം കവർന്നതായി ചോദ്യം ചെയ്യലിൽ റനീസ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മലപ്പുറം, തിരൂർ, വളപട്ടണം സ്റ്റേഷനുകളിലും റനീസിനെതിരെ കളവു കേസുകൾ നിലവിലുണ്ട്. എസ്ഐമാരായ അനുരൂപ്, എസ്ഐ വിശാഖ്, എസ്‌സിപിഒ എം.ഷൈജു, സിപിഒമാരായ സി.പി.നാസർ, ബൈജു, സനൂപ്, റമീസ്, മിഥുൻ, ഷിനോജ്, അനീസ് എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.