മട്ടന്നൂർ വിമാനത്താവള റൺവേ വികസനം ; സമയബന്ധിതമായി ഭൂമി ഏറ്റെടുക്കും


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചർച്ച ചെയ്യാൻ ഈ മാസം യോഗം ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.വി സുമേഷ് എംഎൽഎ എന്നിവരുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂർ രാജ്യാന്തര വിമാന ത്താവളത്തിന് വേണ്ടി ഒന്നാംഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

വിമാനത്താവള വികസനത്തിൻ്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കാൻ 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതിൽ കോളാരി, കീഴല്ലൂർ വില്ലേജുകളിൽപെട്ട 21.81 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴല്ലൂർ, പട്ടാന്നൂർ വില്ലേജുകളിൽപെട്ട 202.34 ഹെക്ട‌ർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചു. തുടർനടപടിയും ആരംഭിച്ചു. വിമാനത്താവളത്തിൻ്റെ റൺവേയുടെ നീളം 4,000 മീറ്ററായി ദീർഘിപ്പിക്കുന്നതിന് കീഴ ല്ലൂർ വില്ലേജിൽ ഉൾപ്പെട്ട 245.33 ഏക്കർ ഭൂമിയാണ് നോട്ടിഫൈ ചെയ്ത‌ത്. റൺവേ വികസനത്തിന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടി രൂപയും ഉൾപ്പെടെ 900 കോടി രൂപയുടെ നിർദേശമാണ് കണ്ണൂർ ജില്ലാ കലക്‌ടർ സമർപ്പിച്ചത്. ഇത് സർക്കാരിൻ്റെ പരിശോധനയിലാണ്.

സുരക്ഷിതത്വം കണക്കിലെടുത്ത് വിമാനത്താവളത്തിൻ്റെ കാറ്റഗറി 1 ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിയോട് അടുത്തു കിടക്കുന്ന 5 കുടുംബങ്ങളുടെ 71.85 സെൻ്റ് ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി നൽകിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ 4.32 കോടി രൂപ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ 14 കുടുംബങ്ങളുടെ കൈവശ ഭൂമിയും വസ്തുവകകളും ഏറ്റെടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വിശദമായ രൂപരേഖ സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ സമയബന്ധിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post