മലപ്പുറം :- അരീക്കോട് ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും 50000 രൂപ മോഷ്ടിച്ച ആൾ പിടിയിൽ. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി അബ്ബാസ് (58)ആണ് പിടിയിലായത്. തിങ്കളാഴ്ച്ചയാണ് കിടത്തി ചികിത്സ തേടിയ രോഗിയുടെ പണവുമായി അബ്ബാസ് കടന്നു കളഞ്ഞത്. സമാനമായ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ബാസെന്ന് പൊലീസ് പറഞ്ഞു.
അരീക്കോടിനടുത്ത് കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് മോഷണമുണ്ടായത്. സ്കാനിംഗിനായി രോഗിയെ കൊണ്ടുപോയതിന് പിന്നാലെയാണ് മുറിയിൽ കവർച്ച നടന്നത്. രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ അടക്കാൻ കരുതി വച്ച പണമാണ് കവർന്നത്. അന്ന് അബ്ബാസിന്റെ സിസിടിവി ദ്യശ്യങ്ങൾ സഹിതമാണ് രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകിയിരുന്നത്. ഇയാൾ മുറിയിൽ നിന്നും ഇറങ്ങുന്നത് ബന്ധുക്കൾ കണ്ടിരുന്നു. എന്തിനാണ് മുറിയിൽ കയറിയതെന്ന ചോദ്യത്തിന് മുറി മാറിപ്പോയതാണെന്നായിരുന്നു പ്രതിയുടെ മറുപടി.