ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ ദൗത്യം തുടരുന്നു. ആക്സിയം 4 സംഘാംഗങ്ങൾ ഇന്ന് മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) പരീക്ഷണങ്ങളുടെ ഭാഗമാകും. നാലംഗ സംഘം 14 ദിവസം ബഹിരാകാശനിലയത്തിൽ തുടരും. ഐഎസ്എസിലുള്ള ശുഭാംശുവുമായി ഒരു ഇന്ത്യൻ വിവിഐപി തത്സമയം സംസാരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഏഴുവട്ടം മാറ്റിവച്ച ശേഷമായിരുന്നു ദൗത്യത്തിന്‍റെ വിജയകരമായ വിക്ഷേപണം നടന്നത്. സ്പേസ് എക്‌സിന്‍റെ 'ഗ്രേസ്' ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. പെഗ്ഗിയായിരുന്നു ദൗത്യ കമാന്‍ഡര്‍. മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്നത്.
ചരിത്രമെഴുതി ശുഭാംശു ശുക്ല
ആക്സിയം 4 ദൗത്യം വിജയമായതോടെ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ല സ്വന്തമാക്കി. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര റഷ്യയുടെ ബഹിരാകാശ നിലയത്തിലേക്കായിരുന്നു. അതിനാല്‍, ഗ്രേസ് ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്‌തതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നുള്ള വിക്ഷേപണത്തിന് ശേഷം 28 മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയാണ് 'ഗ്രേസ്' പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.