265 മൃതദേഹങ്ങൾ ആശുപത്രിയിലെത്തി, യാത്രക്കാർക്ക് പുറമെ നാട്ടുകാരുടെ മരണസംഖ്യ ഉയരുന്നു, 294 മരണമെന്ന് റോയിട്ടേഴ്സ്




അഹമ്മദാബാദ്:-അഹമ്മദാബാദ് വിമാനാപകടത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി അധികൃതർ. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേർക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ 5 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു. രണ്ട് മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം 294 പേർ അപകടത്തിൽ മരിച്ചുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 53 പ്രദേശവാസികൾ മരിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥയായ റെയിഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

അതേസമയം, തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിൻഭാ​ഗം കത്താതിരുന്നതിനാലാണ് വേ​ഗത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്താനായത്. 

അന്വേഷണ ഉദ്യോ​ഗസ്ഥരാണ് കണ്ടെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്സിൽ നിന്ന് കണ്ടെത്താം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് കരുതുന്നത്. അപകടത്തിൽ മരിച്ചവവരുടെ 265 മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിലെത്തിച്ചതായി പൊലീസ് അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐയാണ് കണക്ക് പുറത്ത് വിട്ടത്

Previous Post Next Post