തിരുവനന്തപുരം :- സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ സ്വർണവിലയിൽ 160 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 72,720 രൂപയാണ്.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില 1,360 രൂപയോളമാണ് വർദ്ധിച്ചത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസ്-ചൈന വ്യാപാര ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ സൂചനകൾ, ഡൊണാൾഡ് ട്രംപിന്റെ താരിഫ് അജണ്ടയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയ കാരണങ്ങളാൽ സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിച്ചു. സുരക്ഷ്ഷിത നിക്ഷ്ഷേപമായാണ് നിക്ഷേപകർ സ്വർണത്തെ കാണുന്നത്. ഇതു കൂടാതെ, ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലർ ഈ വർഷാവസാനം പലിശനിരക്ക് കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞതിനെത്തുടർന്ന് ഡോളറിന്റെ ബലഹീനതയും സ്വർണ വില ഉയരാൻ കാരണമായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ വർധിച്ചു. ഇന്നത്തെ വില 9090 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7455 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
ആഗോള തലത്തിൽ തന്നെ സ്വർണത്തിന്റെ വില കുത്തനെ മുകളിലേക്ക് ഉയർന്നത് മലയാളികൾക്കുണ്ടാക്കുന്ന നെഞ്ചിടിപ്പ് ചെറുതല്ല. കുഞ്ഞിന്റെ ജനനം മുതൽ വിവാഹം വരെ പല ആവശ്യങ്ങൾക്കായും അല്ലാതെ നിക്ഷേപമെന്ന നിലയിലും സ്വർണാഭരണം വാങ്ങുന്നവരാണ് മലയാളികൾ. സ്വർണ വില ഓരോ ദിവസവും ഉയർന്ന് പോകുന്നത് വലിയ വിഭാഗം മലയാളികൾക്ക് ആശങ്കയാണ്. സ്വർണ വിലയുടെ ഇപ്പോഴത്തെ പോക്ക് എവിടെ ചെന്ന് നിൽക്കുമെന്ന ചോദ്യം വലിയ തോതിൽ ചർച്ചയാക്കപ്പെടുന്നുണ്ട്. സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.