തലശ്ശേരി :- ജില്ലാ കോടതി കെട്ടിടത്തിൽ തലശ്ശേരി വിജിലൻസ് കോടതി മാറ്റാൻ ഹൈക്കോടതി അനുമതി. ഇത് സംബന്ധിച്ച് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവായി. കോടതി മാറ്റാൻ ഇനി സർക്കാർ അനുമതി വേണം. സർക്കാർ അനുമതിക്ക് വിജിലൻസ് ജഡ്ജി കത്തെഴുതി. ഇപ്പോൾ തലശ്ശേരി ടൗൺഹാളിന് സമീപം വാടകക്കെട്ടിടത്തിലാണ് വിജിലൻസ് കോടതി പ്രവർത്തിക്കുന്നത്.
ജില്ലാ കോടതിക്ക് പുതിയ കെട്ടിടം ജനുവരിയിൽ ഉദ്ഘാടനം ചെയ്തപ്പോൾ വിജിലൻസ് കോടതി മാറ്റാൻ തീരുമാനിച്ചതാണ്. അഡീഷണൽ ജില്ലാ കോടതിയും (ഒന്ന്), ഓഫീസും കുടുംബ കോടതി ഓഫീസും പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് വിജിലൻസ് കോടതി പ്രവർത്തിക്കുക. ജില്ലാ കോടതിയിൽ നേരത്തെയുള്ള കെട്ടിടമാണ് ഇത്. അതിനാൽ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തണം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഡ്മിനി സ്ട്രേറ്റീവ് ട്രിബ്യൂണൽ അഡീഷണൽ ബെഞ്ചും ഒന്നാം നിലയിൽ വിജിലൻസ് കോടതിയുമാണ് പ്രവർത്തിക്കുക.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തുടങ്ങാൻ 2024 ഓഗസ്റ്റ് 16-ന് സർക്കാർ തീരുമാനിച്ച് ഉത്തരവായതാണ്. വ്യവഹാരങ്ങളുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്താണ് അഡീഷണൽ ബെഞ്ച് സ്ഥാപിക്കാൻ തീരുമാനിച്ചത്. നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ബെഞ്ചുള്ളത്. ട്രിബ്യൂണൽ ചെയർമാൻ്റെ കത്തിനെ തുടർന്നാണ് അഡീഷണൽ ബെഞ്ച് തുടങ്ങാൻ തീരുമാനിച്ചത്. സർക്കാർ തീരുമാനമായെങ്കിലും മറ്റു നടപടികളായില്ല. അഡീഷണൽ ബെഞ്ചിൽ ജീവനക്കാരെ നിയമിക്കുകയും ഫർണിച്ചർ സൗകര്യം ഒരുക്കുകയും വേണം. എട്ടുവർഷം മുൻപാണ് തലശ്ശേരിയിൽ വിജിലൻസ് കോടതി അനുവദിച്ചത്. അന്നുമുതൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം.
കോടതി അനുവദിച്ചപ്പോൾ കെട്ടിടം കണ്ടെത്താനാകാതെ വന്നപ്പോൾ ബാർ അസോസിയേഷൻ ഭാരവാഹികൾ മുൻകൈയെടുത്താണ് തലശ്ശേരി ടൗൺ ഹാളിന് സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് കോടതി പ്രവർത്തിക്കുന്നത്. അതിനാൽ കെട്ടിടത്തിൽ കയറിപ്പോകുക ബുദ്ധിമുട്ടാണ്. ജില്ലാ കോടതിയിലേക്ക് വിജിലൻസ് കോടതി മാറ്റിയാൽ അഭിഭാഷകർക്കും കക്ഷികൾക്കുമെല്ലാം സൗകര്യമാകും. വിജിലൻസ് കോടതി കെട്ടിടത്തിന് 11,800 രൂപയാണ് ഇപ്പോൾവാടക. എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജി (വിജിലൻസ്) കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ കേസുകളാണ് കൈകാര്യം ചെയ്യുന്നത്.