ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ടെലഗ്രാം ബോട്ട് വഴി വിൽപനയ്ക്ക് ! ആധാർ, പാൻ, വോട്ടർ ഐഡി എന്നിവയും ലഭ്യം


ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ടെലഗ്രാം ബോട്ട് വഴി വിൽപനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ട്. പേര്, വിലാസം, ആധാർ, പാൻ, വോട്ടർ ഐഡി എന്നിവയും ഫോൺ നമ്പറുകളുമാണ് ബോട്ട് വഴി വിൽക്കുന്നത്. ഫോൺ നമ്പർ നൽകിയാൽ ഇപ്പറയുന്ന എല്ലാ വിവരങ്ങളും ലഭിക്കുന്ന രീതിയിലാണ് ഈ വിൽപന. ഇതിന് പണവും ഈടാക്കുന്നുണ്ട്. മറ്റുള്ളവരുടെ വ്യക്തി വിവരങ്ങൾ ശേഖരിക്കാൻ 99 രൂപ മുതലാണ് ഇവർ വാങ്ങുന്നതെന്നും റിപ്പോർട്ട് പറയുന്നു.

വ്യക്തി വിവരങ്ങൾ വിൽക്കുന്ന ബോട്ടിനെ 'ഡിജിറ്റ്' ആണ് കണ്ടെത്തിയത്. കൂടുതൽ പേരിലേക്ക് എത്താതിരിക്കാനും ദുരുപയോഗം തടയാനും വേണ്ടി ബോട്ടിന്റെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ചില സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. ടെലഗ്രാമിലൂടെ ഓട്ടോമേറ്റഡ് മറുപടികൾ നൽകുന്ന സംവിധാനമാണ് ബോട്ടുകൾ.

ഇപ്പോൾ വ്യക്തിവിവരങ്ങൾ വിൽപനയ്ക്ക് വെച്ചിരിക്കുന്ന ബോട്ടുകളിലൂടെ ഉപയോക്താക്കൾ ഏതെങ്കിലും വ്യക്തിയുടെ ഫോൺ നമ്പർ കൊടുക്കുമ്പോൾ ആദ്യം പണം ചോദിക്കുകയും ശേഷം വിവരങ്ങൾ നൽകുകയുമാണ് ചെയ്യുന്നത്. 99 രൂപ മുതൽ തുടങ്ങുന്ന പ്ലാനുകളാണ് ബോട്ട് മുന്നോട്ട് വെയ്ക്കുന്നത്. നിരവധിപ്പേരുടെ വിവരങ്ങൾ ഒരുമിച്ച് വേണമെങ്കിൽ 4,999 രൂപ നൽകണം.

പണം കൊടുത്ത് ഒരു പ്ലാൻ വാങ്ങിയ ശേഷം ആളുകളുടെ ഫോൺ നമ്പർ കൊടുക്കണം. രണ്ട് സെക്കന്റിനകം എല്ലാ വിവരങ്ങളും ലഭിക്കും. പേരും മറ്റൊരു ഫോൺ നമ്പറും വിലാസവും ആധാർ, പാൻ, വോട്ടർ ഐഡി എന്നിങ്ങനെ എല്ലാം ലഭ്യമാക്കും. നൽകുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കാൻ ആ ബോട്ടിന് പിന്നിൽ പ്രവ‍ർത്തിക്കുന്നരുടെ ഫോൺ നമ്പറുകൾ പോലും നൽകുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

നേരത്തെയും ഇത്തരത്തിൽ വിവരങ്ങൾ വിൽപനയ്ക്ക് വെച്ച അവസ്ഥയുണ്ടായിട്ടുണ്ടെങ്കിലും നാല് വർഷത്തോളം പഴയ വിവരങ്ങളായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ബോട്ട് വഴി ലഭിക്കുന്ന വിവരങ്ങൾ ഏറ്റവും പുതിയതാണെന്നാണ് വിവരം. മുമ്പ് പലതവണയായി പല ഡേറ്റാ ബേസുകളിൽ നിന്ന് മോഷ്ടിച്ചെടുത്ത വിവരങ്ങളാണ് ക്രോഡീകരിച്ച് ലഭ്യമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ വലിയ തരത്തിൽ ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്

Previous Post Next Post