ന്യൂഡൽഹി :- ‘സിംഗിൾ മദറി'ൻ്റെ കുട്ടിക്ക് അമ്മയുടെ ജാതിമാത്രം അടിസ്ഥാനമാക്കി ഒബിസി സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ മാർഗരേഖ ഉണ്ടാക്കാമെന്ന് സുപ്രീംകോടതി. സിംഗിൾ മദർ ഒബിസിയാണെങ്കിൽ അവരുടെ കുട്ടിക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ പിതാവിന്റെയോ പിതാവുമായി രക്തബന്ധമുള്ളവരുടെയോ ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയാണ്, വിരമിച്ച അധ്യാപികയായ പരാതിക്കാരി ചോദ്യം ചെയ്തത്.
വിവാഹമോചിതയാണെങ്കിൽ അവർ എന്തിന് കുട്ടിയുടെ ജാതിക്കായി ഭർത്താവിന് പിന്നാലെ പോകണമെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് വാക്കാൽ ചോദിച്ചു. സിംഗിൾ മദർ പട്ടികജാതി യോ പട്ടികവർഗമോ ആണെങ്കിൽ അവരുടെമാത്രം ജാതിയുടെ അടിസ്ഥാനത്തിൽ കുട്ടിക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാം. എന്നാൽ, ഒബിസിയാണെങ്കിൽ പിതാവിന്റെ ജാതി നോക്കണമെന്ന് പറയുന്നത് വിവേ ചനമാണെന്നാണ് പരാതിക്കാരിയുടെ വാദം. ജൂൺ 22-ന് അന്തിമവാദം കേൾക്കും.