കള്ളൻ കപ്പലിൽ തന്നെയോ ? ലോക്കറിന് കേടുപാടുകളില്ല, തകർക്കാൻ ശ്രമിച്ചതിന്‍റെ ലക്ഷണങ്ങളില്ല, വിജയപുരയിലെ ബേങ്കിലെ കവർച്ചയ്ക്ക് സഹായം ലഭിച്ചത് ബേങ്കിൽ നിന്നെന്ന് സൂചന



ബെംഗളുരു :- വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണവും അഞ്ച് ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ച സംഘത്തിന് ബാങ്കിനകത്ത് നിന്ന് സഹായം ലഭിച്ചെന്ന് സംശയം. കൊള്ള സംഘം ലോക്കറിന്‍റെ ഒറിജിനൽ താക്കോലുകളാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. വ്യാജത്താക്കോലുപയോഗിച്ചോ ജനാല വഴിയോ ആയിരിക്കാം ബാങ്കിനകത്ത് കയറിയത്. ലോക്കറിന് കേടുപാടുകളില്ല, തകർക്കാൻ ശ്രമിച്ചതിന്‍റെ പോലും ലക്ഷണങ്ങളില്ല. ലോക്കറുകൾക്ക് കീഴെ ദുർമന്ത്രവാദമെന്ന് തോന്നിക്കുന്ന വിധത്തിൽ ചരട് കെട്ടിയ കറുത്ത പാവകൾ ലോക്കറുകൾക്ക് കീഴെ ഉപേക്ഷിച്ചാണ് കൊള്ള സംഘം രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ മാസത്തെ കണക്കെടുപ്പ് സമയത്താണ് മോഷണം നടന്ന വിവരം ബാങ്കുദ്യോഗസ്ഥർ അറിഞ്ഞത്. ഇന്നാണ് ഇത്രയധികം സ്വർണം മോഷണം പോയെന്ന കണക്ക് പുറത്ത് വന്നത്. 

ബാങ്ക് കൊള്ളകളുടെ ഒരു പരമ്പരയാണ് ആറ് മാസത്തിനിടെ കർണാടകയിൽ നടന്നത്. അതിലേറ്റവും ഒടുവിലത്തേതാണ് വിജയപുരയിലെ കനറാ ബാങ്കിന്‍റെ മണഗുളി ബ്രാഞ്ചിലുണ്ടായത്. 59 കിലോ സ്വർണവുമായാണ് മോഷ്ടാക്കൾ ബാങ്കിൽ നിന്ന് കടന്നത്. ബാങ്കിന്‍റെ ഏറ്റവും പിന്നിലെ മുറിയിലുള്ള ലോക്കറുകളിൽ നിന്നാണ് ഇത്ര വലിയ അളവിലുള്ള സ്വർണം മോഷണം പോയതായി കണ്ടെത്തിയിരിക്കുന്നത്. ഈ ലോക്കറുകളിലുണ്ടായിരുന്ന 520000 രൂപയും മോഷണം പോയിട്ടുണ്ട്. മാസാവസാനം ബാങ്കുദ്യോഗസ്ഥർ നടത്തിയ കണക്കെടുപ്പിൽ മാത്രമാണ് ഇത്രയധികം സ്വർണം മോഷണം പോയെന്ന് മനസ്സിലായതെന്നത് വലിയ ദുരൂഹതയാണുയർത്തുന്നത്. സ്വർണം കാണാതായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും, മെയ് 23 മുതൽ മെയ് 25 വരെയുള്ള ദിവസങ്ങളിൽ സിസിടിവി ഓഫായിരുന്നുവെന്ന് കണ്ടെത്തിയെന്നുമാണ് ബാങ്കുദ്യോഗസ്ഥർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

രണ്ട് ദിവസം അവധിയായിരുന്നത് മുൻകൂട്ടി കണ്ടാണ് മോഷ്ടാക്കൾ സ്വർണം കടത്താൻ ഈ സമയം തെരഞ്ഞെടുത്തതെന്നാണ് സൂചന. ബാങ്കിന്‍റെ സേഫ്റ്റി അലാറം ഓഫായിരുന്നു. നെറ്റ്‍വർക്ക് വീഡിയോ റെക്കോർഡർ മോഷ്ടാക്കൾ കൊണ്ട് പോയി. സിസിടിവികളും ഓഫായിരുന്നു. മോഷണം നടത്തിയത് ആരാണെന്നോ, എങ്ങനെയാണ് ഇത്രയധികം സ്വർണം കടത്തിയതെന്നോ ഉള്ള ഒരു സൂചനയും പൊലീസിനില്ല. സ്ഥലത്തെ സെക്യൂരിറ്റിയടക്കം ഈ വിവരമറിഞ്ഞില്ലേ എന്ന ചോദ്യവുമുയരുന്നു. മോഷണം വൈകി മാത്രം റിപ്പോർ‍ട്ട് ചെയ്തതും പൊലീസിന് തലവേദനയാണ്. സംഭവത്തിൽ മൂന്ന് പേരടങ്ങുന്ന എട്ട് സംഘങ്ങൾ അന്വേഷണം നടത്തുമെന്നും, എട്ട് പേരോളം മോഷണസംഘത്തിലുണ്ടെന്നാണ് സൂചനയെന്നും വിജയപുര എസ്‍പി ലക്ഷ്മൺ നിംബാർഗി വ്യക്തമാക്കുന്നു

Previous Post Next Post