പാലക്കാട് :- സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾക്കെതിരെ വിമർശനവുമായി ബാലാവകാശ കമ്മീഷൻ. സ്കൂളുകളിൽ സർക്കസിൽ ട്രെയിനിങ് കൊടുക്കുന്നതുപോലുള്ള രീതികൾ അല്ല വേണ്ടത്. സംസ്ഥാനത്തെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് ലഭിക്കുന്നത് നിരവധി പരാതികളെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ. കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ സ്കൂൾ മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നു. വളരെ ഗൗരവത്തോടെ സമീപിക്കേണ്ട സമയമായിരിക്കുന്നു എന്ന് കമ്മീഷൻ. ഇത്തരം സ്കൂളുകളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമനിർമാണം ഉണ്ടാകണമെന്നും കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പ്രതികരിച്ചു.
സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ബാലാവകാശ കമ്മീഷൻ. ആത്മഹത്യ ചെയ്ത പാലക്കാട് ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് കോൺവെൻറ് സ്കൂളിലെ വിദ്യാർഥിയുടെ വീട്ടിൽ ഇന്ന് നടത്തിയ സന്ദർശനത്തിനിടെയാണ് പ്രതികരണം. മരിച്ച ആഷിർനന്ദയുടെ തച്ചനാട്ടുകരയിലെ വീട്ടിൽ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ ഉൾപ്പെടെയുള്ള സംഘം സന്ദർശിച്ചു. സ്കൂളിലെത്തി ആശിർനന്ദയുടെ സഹപാഠികളായ വിദ്യാ൪ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളേയും കമ്മിഷൻ കേൾക്കും.
പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്ലാവരേയും പുറത്താക്കുമെന്ന് മാനേജ്മെൻ്റ്. 5 അധ്യാപകർക്കെതിരെ ആയിരുന്നു ആരോപണം. മാർക്കിൻ്റെ അടിസ്ഥാനത്തിലും മറ്റു മാനദണ്ഡങ്ങൾ പ്രകാരവും കുട്ടികളെ ക്ലാസ് മാറ്റിയിരുത്തില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പൊലീസും ഇന്നലെ പ്രതികരിച്ചിരുന്നു