കണ്ണൂർ :- ബസിൽ സീറ്റൊഴിവുണ്ടോ, ബസ് എവിടെയെത്തി, അടുത്ത ബസ് സമയം തുടങ്ങി എല്ലാ കാര്യങ്ങളും സെൽഫോണിൽ ലഭ്യമാകുന്ന കെഎസ്ആർടിസിയുടെ 'ചലോ ആപ്പ്' ആപ്ലിക്കേഷൻ വടക്കൻ കേരളത്തിലും. മാസങ്ങൾക്കു മുൻപേ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ ആപ്ലിക്കേഷൻ ദിവസങ്ങൾക്കു മുൻപാണ് വടക്കൻ കേരളത്തിലും പൂർണ സജ്ജമാക്കിയത്.
ജിപിആർഎസ് സംവിധാനം ഓരോ ബസിലും ഏർപ്പെടുത്തിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ആപ്ലിക്കേഷനാണ് 'ചലോ ആപ്പ്'. പ്രധാന സ്റ്റോപ്പുകളെ കേന്ദ്രീകരിച്ചാണ് അറിയിപ്പ് ലഭിക്കുക. ആ സ്റ്റോപ്പിലേക്ക് ആദ്യമെത്തുന്ന ബസ്, എത്ര മിനിറ്റിൽ എത്തും. അത് എവിടേക്ക് പോകുന്നു തുടങ്ങിയവ ഇതിൽ ഉണ്ടാകും. ഓർഡനറി ഉൾപ്പെടെയുള്ള എല്ലാ ബസുകളുടെയും വിവരങ്ങൾ 'ചലോ ആപ്പി'ൽ ലഭി ക്കും. ഗൂഗിൾ പേ സംവിധാനവും വന്നു. കണ്ടക്ടറുടെ ടിക്കറ്റ് യന്ത്രത്തിൽ തന്നെ ക്യുആർ കോഡ് ഉണ്ട്. ഇതു സ്‌കാൻ ചെയ്ത് പണം നൽകാം.
ജീവനക്കാർക്ക് ഫെയ്സ് ആപ്പ്
കെഎസ്ആർടിസി ജീവനക്കാരുടെ ഹാജർനില രേഖപ്പെടുത്താൻ പഞ്ചിങ്ങിന് പകരം 'ഫെയ്‌സ് ആപ്പ്' നിലവിൽവന്നു. രാവിലെ ഓഫീസിലെത്തിയാൽ മൊബൈൽ ആപ്ലിക്കേഷൻ തുറന്ന് മുഖം ക്യാമറയിൽ പതിക്കണം. ഡിപ്പോയിലെത്തി ഓഫീസിന് മുൻപിൽ ചെന്നാലേ ഇതിൽ മുഖം പതിപ്പിക്കാൻ പറ്റൂ.