ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു.

 


തിരുവനന്തപുരം:- ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കേന്ദ്രമാക്കിയായിരിക്കും. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ചതാണ് ബിജെപിയുടെ സംസ്ഥാനത്തെ പുതിയ ഓഫീസ് കെട്ടിടം.

ഉദ്ഘാടനത്തിന് ശേഷം പുതിയ ഓഫീസ് കെട്ടിടത്തിൽ സംസ്ഥാനത്തെ ബിജെപി - ആർഎസ്എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകി. ഓഗസ്റ്റിൽ വീണ്ടും സംസ്ഥാനത്തേക്ക് വരുമെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. അടുത്ത വരവിൽ നാല് മേഖല യോഗങ്ങൾ വിളിക്കാനും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.


കേരളത്തിലെ പുതിയ നേതൃത്ത്വം മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ പറ‌ഞ്ഞിരുന്നു. പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംഘടനയ്ക്ക് പുതിയ ഊർജം നൽകും. പുതിയ ദേശീയ അധ്യക്ഷനെ ഉടൻ തീരുമാനിക്കും, ഒരു പേരും അന്തിമമായിട്ടില്ല. ആർഎസ്എസുമായി തർക്കമുണ്ടെന്നത് മാധ്യമങ്ങളുടെ സങ്കൽപകഥകൾ മാത്രമാണ്. മണിപ്പൂരിൽ നിലവിൽ അക്രമസംഭവങ്ങളില്ല, രണ്ട് വിഭാ​ഗങ്ങൾ തമ്മിലുള്ള വിശ്വാസ്യത വലിയ തോതിൽ തകർന്നിട്ടുണ്ട്. ആർഎസ്എസും വിവിധ സന്നദ്ധ സംഘടനകളും വലിയ തോതിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. ജാതി സെൻസസ് നടത്തുന്നത് ജനങ്ങളുടെ വികാരം മാനിച്ച്, പ്രതിപക്ഷ സമ്മർദ്ദം കൊണ്ടല്ല. തമിഴ്നാട്ടിൽ നടക്കുന്ന കൊടിയ അഴിമതിയിൽ ജനം പൊറുതി മുട്ടി.  ബിജെപി - എഐഡിഎംകെ സഖ്യം വലിയ വിജയം നേടും. വിജയ് എൻഡിഎ സഖ്യത്തിന്റെ ഭാ​ഗമാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല. വിവിധ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും ലേഖനത്തിൽ അമിത് ഷാ പറഞ്ഞു.

Previous Post Next Post