വടകര :- കരിങ്കപ്പാറ നായർപടിയിലെ സുഹൃത്തിന്റെ വീട്ടിൽ വടകര സ്വദേശിയായ ട്രാൻസ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വടകര ബീച്ച് റോഡിൽ തെക്കത്തിൻറവിടെ വീട്ടിൽ താമസിക്കുന്ന കമീല എന്ന അജ്മലാണ് (35) മരിച്ചത്.
തിരൂർ പയ്യനങ്ങാടിയിൽ താമസിച്ചുവരുന്ന ഇവരെ കരിങ്കപ്പാറയിലെ സുഹൃത്തിന്റെ വീട്ടിലെ കാർ പോർച്ചിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പുലർച്ച നാലിന് ഇവർ നടന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീവനൊടുക്കുന്നതിന് മുന്‍പ് ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണെന്നുമാണ് കമീല വീഡിയോയില്‍ പറഞ്ഞിരുന്നത്. കേരള സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് മെംബർ നേഹ സി. മേനോന്റെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.