ബംഗളൂരു :- ധർമ്മസ്ഥലയിൽ ഇന്നലെ ലഭിച്ച അസ്ഥിഭാഗം രണ്ട് വർഷം വരെ പഴക്കമുള്ളതെന്ന് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. നിലത്ത് ചിതറിക്കിടക്കുന്ന രീതിയിലായിരുന്നു അസ്ഥിഭാഗങ്ങൾ ഒന്നര മുതൽ രണ്ട് വർഷം വരെ പഴക്കമുള്ള മൃതദേഹം സംബന്ധിച്ച കേസ് എസ്ഐടി അന്വേഷിച്ചേക്കില്ലെന്നാണ് സൂചന. അതേസമയം, സ്ഥലത്തെ പതിനൊന്നാമത്തെ പോയിന്‍റ് മുതൽ ഇന്നും പരിശോധന നടത്തുന്നുണ്ട്.
ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെ സാക്ഷി സൂച്ചിക്കാണിക്കാത്ത പോയിന്‍റില്‍ നിന്ന് കിട്ടിയ അസ്ഥിഭാഗം പരമാവധി ഒന്നര മുതൽ രണ്ട് വർഷം പഴക്കമുള്ളതെന്ന് ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. അസ്ഥികളിൽ ടിഷ്യു ഭാഗം ഉണ്ടായിരുന്നു, കുഴിച്ചിട്ട നിലയിലുമായിരുന്നില്ല. നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥിഭാഗങ്ങൾ ഉണ്ടായിരുന്നത്. അടുത്ത് ഒരു മുണ്ടും മരത്തിൽ കെട്ടിത്തൂങ്ങിയ പോലെ ഒരു സാരി കുടുക്കിട്ടതും ഉണ്ടായിരുന്നു. അസ്ഥിയുടെ ടിഷ്യുവും മറ്റ് ഭാഗങ്ങളും ഉപയോഗിച്ച് ഫൊറൻസിക് പരിശോധനയിൽ പഴക്കം നിർണയിക്കാം. അധികം പഴക്കമില്ലാത്ത മൃതദേഹമാണെങ്കിൽ അത് എസ്ഐടിയുടെ അന്വേഷണപരിധിയിൽ വരില്ല. ധർമസ്ഥല പൊലീസ് സ്റ്റേഷന് കീഴിൽ അസ്വാഭാവിക മരണമായി റജിസ്റ്റർ ചെയ്യേണ്ട കേസാണിത്. 1998 മുതൽ 2014 വരെ പല ഇടങ്ങളിലായി മൃതദേഹം കുഴിച്ച് മൂടിയെന്നാണ് സാക്ഷിയുടെ മൊഴി. രണ്ട് വർഷം വരെ പഴക്കമുള്ള മൃതദേഹത്തിന്‍റെ കേസ് എസ്ഐടി അന്വേഷിച്ചേക്കില്ല. എന്നാലിതും എസ്ഐടി അന്വേഷിക്കണമെന്ന ആവശ്യം സാക്ഷിയെ അനുകൂലിക്കുന്നവർ ഉന്നയിച്ചേക്കും.
കുറച്ചു ദിവസങ്ങളായി സാക്ഷി പറഞ്ഞിരുന്ന 13 സ്പോട്ടുകളിലായിരുന്നു പരിശോധന നടന്നുവന്നിരുന്നത്. എന്നാൽ, സാക്ഷി കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് പുതിയ ചില സ്പോട്ടുകൾ അറിയാം. അവിടങ്ങളിൽ പരിശോധന നടത്തണം എന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്ന് പതിനൊന്നാമത്തെ സ്പോട്ടിൽ പരിശോധനയ്ക്കായി എത്തിയ സമയത്താണ് സാക്ഷിയുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സാക്ഷി പറയുന്ന പുതിയ സ്പോട്ടിലേക്ക് പരിശോധന വ്യാപിപ്പിക്കാമെന്ന തീരുമാനമെടുത്തത്. ഇന്നലെ രാവിലെ വളരെ അപ്രതീക്ഷിതമായാണ് പതിനൊന്നാമത്തെ സ്പോട്ടിന് പകരം ഉൾക്കാട്ടിലേക്ക് സാക്ഷിയെ കൊണ്ടുപോയി പരിശോധന നടത്തിയത്. ഏതാണ്ട് മൂന്നടി താഴ്ചയിൽ പരിശോധന നടത്തിയപ്പോൾ തന്നെ അസ്ഥി ഭാഗങ്ങൾ ലഭിക്കുകയായിരുന്നു.