ആലപ്പുഴ :- ആധാർ സേവനങ്ങൾക്കുള്ള നിരക്ക് ആധാർ അതോറിറ്റി (യുഐഡിഎഐ) കൂടുന്നു. ആധാറിലെ പേര്, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം എന്നിവ പുതുക്കാനും തിരുത്താനും ഇനി കൂടുതൽ തുക നൽകണം. രണ്ടുഘട്ടങ്ങളിലായാണ് വർധന നടപ്പാക്കുക. 50 രൂപയുള്ള സേവനങ്ങളുടെ നിരക്ക് ആദ്യഘട്ടത്തിൽ 75 ആയും 100 രൂപയുള്ളത് 125 ആയുമാണ് വർധിക്കുക. രണ്ടാംഘ ട്ടത്തിൽ 75 രൂപ നിരക്ക് 90 ആയും 125 രൂപ നിരക്ക് 150 ആയും ഉയർത്തും. ഒക്ടോബർ ഒന്നുമുതൽ 2028 സെപ്റ്റംബർ 30 വരെയാണ് ആദ്യനിരക്കിനു പ്രാബല്യം. 2028 ഒക്ടോബർ ഒന്നുമുതൽ 2031 സെപ്റ്റംബർ 30 വരെയാണ് രണ്ടാംഘട്ട നിരക്കിൻ്റെ കാലാവധി.
ആധാർ പുതുതായി എടുക്കുന്നതിന് പണം നൽകേണ്ടെന്ന മുൻതീരുമാനത്തിൽ മാറ്റമില്ല. അഞ്ചുമുതൽ ഏഴുവയസ്സുവരെയും 15 മുതൽ 17 വയസ്സുവരെയുമുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കലും സൗജന്യമാണ്. ഇതിനുള്ള തുക അതോറിറ്റി നേരിട്ട് സേവനകേന്ദ്രങ്ങൾക്കു നൽകും. ഏഴുവയസ്സു മുതൽ 15 വയസ്സുവരെയും 17 വയ സ്സുമുതൽ മുകളിലേക്കുമുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കലിന് പണം നൽകണം. ഇതിൻ്റെ നിരക്ക് 100-ൽ നിന്ന് 125 ആയി ആദ്യഘട്ടത്തിലും 150 ആയി രണ്ടാംഘട്ടത്തിലും ഉയർത്തി. ആധാർ അതോറിറ്റിയുടെ പോർട്ടലിലൂടെ പൊതുജനങ്ങൾ നേരിട്ടു തേടുന്ന സേവനങ്ങളുടെ നിരക്ക് 50-ൽ നിന്ന് 75 ആക്കിയിട്ടുണ്ട്. സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നൽകുന്ന തുകയിലും വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, ഏറെക്കാലമായി സേവനകേന്ദ്രങ്ങൾക്ക് ഈ തുക കിട്ടുന്നുണ്ടായിരുന്നില്ല. പുതിയ പരിഷ്കരണത്തോടെ ഇതു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സേവനകേന്ദ്രങ്ങൾ.
