കൊച്ചി :- ആഭ്യന്തര വിപണിയിൽ ഒരു സമയത്ത് വിലയിൽ 'താരം' ആയിരുന്ന സവാള ഇപ്പോൾ വിലയിലും കയറ്റുമതിയിലും ഇടിവിന്റെ വഴിയിൽ. സെപ്റ്റംബറിൽ സവാളയ്ക്ക് 49.50 ശതമാനം വിലയിടിവാണ് രേഖപ്പെടുത്തിയത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം ആറര വർഷത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ്. ഈ സാമ്പത്തിക വർഷം ഏപ്രിൽ മാസത്തിൽ മാത്രമാണ് സവാളയുടെ വിലയിൽ നേരിയ (2.85 ശതമാനം) വർധനയുണ്ടായത്.
സവാള വില കുതിച്ചുയരേണ്ട സമയത്താണ് ഇപ്പോൾ തുടർച്ചയായുള്ള വിലത്തകർച്ച എന്നത് കർഷകരേയും ദുരിതത്തിലാക്കുന്നു. സാധാരണയായി സെപ്റ്റംബർ-ഡിസംബർ കാലയളവിൽ സവാള വില വർധിക്കാറുണ്ട്. ഇത്തവണ വിളവെടുപ്പിനെ മഴ ബാധിച്ചിട്ടു പോലും വില ഉയർന്നിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ വിളവെടുപ്പിലെ വൻതോതിലുള്ള ശേഖരം വ്യാപാരികളുടെ കൈവശം ഉണ്ടെന്നതാണ് വിലയെ പിടിച്ചുനിർത്തുന്ന പ്രധാന ഘടകം.
ലോകത്ത് സവാള ഉത്പാദനത്തിൽ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ. 2023-24 സാമ്പത്തിക വർഷം ഏകദേശം രണ്ടരക്കോടിണ്ട ടൺ സവാളയാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്. പ്രതിവർഷം 20 ലക്ഷം ടണ്ണോളം സവാള കയറ്റുമതിയും ചെയ്യാറുണ്ട്. ഇതിൽ 40 ശതമാനം വരെ അയൽരാജ്യമായ ബംഗ്ലാദേശിലേക്കായിരുന്നു. എന്നാൽ, സവാള കയറ്റുമതിയിൽ ഇന്ത്യ കഴിഞ്ഞ വർഷങ്ങളിലായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ബംഗ്ലാദേശിലെ വിപണി പതിയെ നഷ്ടമാവുകയായിരുന്നു.
ആഭ്യന്തര വില നിയന്ത്രിക്കുന്നതിനായി 2023 ഡിസംബറിലാണ് ഇന്ത്യ ആദ്യമായി സവാള കയറ്റുമതി നിരോധിച്ചത്. 2024 മേയിൽ നിരോധനം നീക്കിയെങ്കിലും, ടണ്ണിന് 500 ഡോളർ കുറഞ്ഞ കയറ്റുമതി വില (എംഇപി) യും 40 ശതമാനം കയറ്റുമതി തീരുവയും ഏർപ്പെടുത്തി. തുടർന്ന് 2024 സെപ്റ്റംബറിൽ, കേന്ദ്രം എംഇപി എടുത്തുമാറ്റുകയും തീരുവ 20 ശതമാനമായി കുറയ്ക്കുകയും ചെയ്തു. 2025 ഏപ്രിൽ ഒന്നിന്, കയറ്റുമതിയുടെ എല്ലാത്തരം നിയന്ത്രണങ്ങളും എടുത്തുമാറ്റി. എന്നാൽ അപ്പോഴേക്കും ബംഗ്ലാദേശിലെ വിപണി പാകിസ്താൻ, ഈജിപ്ത്, തുർക്കി, ചൈന, എന്നീ രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങി.
