കൊച്ചി :- മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയാൻ ബോധവത്കരണ റീലുകൾ ഇറക്കണമെന്ന് ഹൈക്കോടതി. മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയായി ലഭിച്ച 22 കോടി രൂപയിൽ ഒരു ഭാഗം ഇതിനായി ഉപയോഗിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്വമേധയായെടുത്ത ഹർജി പരിഗണിക്കുമ്പോഴായിരുന്നു നിർദേശം.
ജനുവരി മുതലുള്ള ഒൻപതു മാസത്തിനുള്ളിലാണ് 22 കോടി രൂപ ഈടാക്കിയതെന്ന് സർക്കാർ അറിയിച്ചു. റീലുകൾ ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹികമാധ്യമങ്ങളിലും തിയേറ്ററുകളിലും പ്രദർശിപ്പിക്കുന്നത് ഉചിതമായിരിക്കും. ഹൈക്കോടതി പരിസരത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനും റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
