ന്യൂഡൽഹി :- വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നവരുടെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉറപ്പാക്കുന്നതു പരിഗണിക്കാൻ സുപ്രീംകോടതി സംസഥാന സർക്കാരുകളോടു നിർദേശിച്ചു. ഇത്തരം വന്യജീവി ആക്രമണത്തെ പ്രകൃതിദുരന്തമായി കണക്കാക്കുന്നതു പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. അത്തരം സംഘർഷങ്ങളെ യുപി നിലവിൽ പ്രകൃതിദുരന്തമായി കാണുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങൾക്കും ഈ രീതി പിന്തുടരാവുന്നതാണെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ കടുവാസങ്കേതങ്ങളെയും ഒരു വർഷത്തിനുള്ളിൽ പരിസ്‌ഥിതി ദുർബല മേഖലകളായി പ്രഖ്യാപിക്കണമെന്നും അവയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ കുറയാതെ ബഫർ മേഖല നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് കടുവാസങ്കേതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഗണിച്ചുള്ള വിധിയിലാണു കോടതി ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
