വോട്ടർ പട്ടിക പരിഷ്കരണം ; BLO മാരുടെ ജോലി തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടി, കേസെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം :- സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) ബൂത്ത് ലവൽ ഓഫിസർമാരുടെ (ബിഎൽഒ) ജോലി തടസ്സപ്പെടുത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുത്തു നടപടി സ്വീകരിക്കുമെന്ന കർശനമായി മുന്നറിയിപ്പുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഡോ.രത്തൻ യു.കേൽക്കർ. ചില ജില്ലകളിൽ ബിഎൽഒമാരെ തടയുന്നതിന് നീക്കമുണ്ടായ സാഹചര്യത്തിലാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതിന് എതിരായ നടപടി സംബന്ധിച്ച് കലക്ടർമാർക്കു നിർദേശം നൽകിയത്. ഇത്തരം പ്രവൃത്തികൾ 10 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റകൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎൽഒമാർക്കെതിരെ സമൂഹമാധ്യമങ്ങൾ വഴിയോ സൈബർ ഇടത്തിലോ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെയും ഐടി ആക്ട് അനുസരിച്ചുള്ള നടപടിക്കു നിർദേശിച്ചിട്ടുണ്ട്. കണ്ണൂരിലെ ബിഎൽഒ ജീവനൊടുക്കിയതിനെ തുടർന്ന് പ്രതിഷേധസൂചകമായി ജോലിയിൽ നിന്നു വിട്ടുനിന്ന ബിഎൽഒമാർക്ക് എതിരെ നടപടിയെടുക്കില്ല. അവരുടെ വികാരം മനസ്സിലാക്കുന്നു. ഇവരെ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപചാരണമുണ്ട്. ഇവ സൈബർ പോലീസിൻ്റെ സഹായത്താൽ ചെറുക്കുമെന്നും സിഇഒ പറഞ്ഞു.

പ്രതിഷേധങ്ങളെ തുടർന്ന് ബിഎൽഒമാരുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സർവീസ് സംഘടനകൾക്കുമെതിരെയുള്ള പരോക്ഷമായ മുന്നറിയിപ്പും വാർത്താ സമ്മേളനത്തിലുണ്ടായി. ഭരണഘടനാപരമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ച ഉദ്യോഗസ്ഥരായ ബിഎൽഒമാരുടെ നിയന്ത്രണവും മേൽനോട്ടവും നിരീക്ഷണവും കമ്മിഷന്റെ അധികാരമാണ്. ബിഎൽഒമാരുടേത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.

കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കലക്ട‌റുടെ ഇടക്കാല റിപ്പോർട്ട് കേന്ദ്ര കമ്മിഷന് കൈമാറിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് വരാനുണ്ട്. കമ്മിഷൻ നിർദേശപ്രകാരമാകും തുടർനടപടിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സിഇഒ വ്യക്തമാക്കി.

Previous Post Next Post