കൊച്ചി :- സംസ്ഥാനത്ത് പ്ലേ സ്കൂളുകൾ, കിന്റർ ഗാർട്ടനുകൾ, ഡേ കെയർ സെൻ്ററുകൾ എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും കരിക്കുലം തയ്യാറാക്കുന്നതിനുമുള്ള നയരൂപവത്കരണ നടപടികൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. വിഷയം വീണ്ടും പരിഗണിക്കുന്ന നവംബർ 18-ന് ഉച്ചയ്ക്ക് 1.45-ന് ബന്ധപ്പെട്ട വനിത-ശിശു വികസന വകുപ്പ് സെക്രട്ടറി ഓൺലൈനായി ഹാജരായി വിശദാംശങ്ങൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.
കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് കരട് മാർഗനിർദേശം തയ്യാറാക്കാൻ 2021-ൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. നാഷണൽ ക്രഷ് സ്കീം, അങ്കണവാടി സ്കീം എന്നി വയുടെ അടിസ്ഥാനത്തിൽ പ്രാദേശിക സാഹചര്യങ്ങൾ കൂടി പരിഗണിച്ച് കരട് തയ്യാറാക്കാനായിരുന്നു ഉത്തരവ്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികളായില്ലെന്ന് ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി സ്വദേശി മെഹ്‌ന ഇബ്രാഹിം ഫയൽചെയ്ത ഹർജിയാണ് കോടതി പരിഗണിച്ചത്.
