എലിപ്പനി പിടിച്ച് കേരളം ; സംസ്ഥാനത്ത് 11 മാസത്തിനിടെ മരിച്ചവരുടെ എണ്ണം 356 ആയി


തിരുവനന്തപുരം :- സംസ്ഥാനത്ത് 11 മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി. മഴക്കാലത്തും അല്ലാതെയുമുള്ള ഇടവിട്ടുള്ള മഴകാരണമുണ്ടാവുന്ന വെള്ളക്കെട്ടും മലിനജല സമ്പർക്കവുമാണ് എലിപ്പനിയടക്കമുള്ള രോഗങ്ങൾ കൂടാൻ കാരണമെന്നാണ് ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. എലിപ്പനി ബാധിക്കുന്നവരുടെയും അതു മൂലം ജീവൻ നഷ്ട മാകുന്നവരുടെയും എണ്ണം കൂടിവരുകയാണ്. എലിപ്പനിക്ക് പ്രതിരോധമരുന്നും ചികിത്സയും ലഭ്യമാണെങ്കിലും രോഗം തിരിച്ചറിഞ്ഞുള്ള ചികിത്സ വൈകുന്നതും പെട്ടെന്ന് ഗുരുതരമാവുന്നതുമാണ് പലരുടെയും ജീവൻ അപകടത്തിലാക്കുന്നത്. 

പനി, ശരീരവേദന തുടങ്ങിയ സാധാരണ പനി ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ആദ്യ ആഴ്ചയിൽത്തന്നെ ഗുരുതരമാവുന്ന സ്ഥിതിയും ഇപ്പോൾ കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. മലിനജല സമ്പർക്കത്തിലൂടെ പകരുന്നുവെന്ന് കരുതുന്ന അമീബിക് മസ്തിഷ്ക്കതജ്വരം 11 മാസത്തിനിടെ ബാധിച്ചത് 172 പേർക്കാണ്. 42 പേർ മരിച്ചു. ഡെങ്കിപ്പനി മരണം 71-ഉം. ചെള്ളുപനി പിടിപെട്ട 887 പേരിൽ 14 പേർ മരിച്ചു. ദ്രവമാലിന്യ സംസ്ക‌രണ സംവിധാനം കുറവ് ജലാശയങ്ങളും ജലസ്രോതസ്സുകളും മാലിന്യക്കൂമ്പാരമായി മാറിയതാണ് ഏറ്റവും വലിയ ആരോഗ്യ പ്രശ്നമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എ.അൽത്താഫ് ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്ത് ദ്രവമാലിന്യസംസ്കരണ സംവിധാനങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 16 ശതമാനം ദ്രവമാലിന്യങ്ങൾ മാത്രമാണ് സംസ്കരിക്കുന്നത്. ബാക്കി അശാസ്ത്രീയമായി ഭൂമിയിലേക്ക് ഒഴുക്കുന്നു. ദ്രവമാലിന്യ സംസ്ക്കരണത്തിന് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ട്. മലിനജലസമ്പർക്കമുള്ളവർ ഡോക്സിസൈക്ലിൻ എന്ന പ്രതിരോധഗുളിക കഴിക്കണം. എലിയുടെ മാത്രമല്ല, നായ അടക്കമുള്ള ജീവികളുടെ മൂത്രത്തിലൂടെയും രോഗാണുക്കൾ ജലത്തിലെത്തുന്നുണ്ട്.
Previous Post Next Post